മുംബൈ: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരസംഘടനയായ ഐഎസ്ഐ (ISI), അധോലോക സംഘങ്ങൾ എന്നിവരുമായി ബന്ധമുണ്ടെന്ന സംശയത്തിൽ മഹാരാഷ്ട്രയിൽ നാല് യുവാക്കളെ തീവ്രവാദ വിരുദ്ധ സേന (ATS) കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. അഹല്യാനഗർ (പഴയ അഹമ്മദ്നഗർ) സ്വദേശികളായ യുവാക്കളെയാണ് എടിഎസിന്റെ പ്രത്യേക സംഘം രഹസ്യ കേന്ദ്രത്തിൽ വെച്ച് വിശദമായി ചോദ്യം ചെയ്യുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിവരങ്ങളാണ് ചോദ്യം ചെയ്യലിൽ പുറത്തുവരുന്നത് എന്നാണ് സൂചന.
സംശയാസ്പദമായ രീതിയിലുള്ള ചില അന്താരാഷ്ട്ര ഫോൺ കോളുകളും സോഷ്യൽ മീഡിയ സന്ദേശങ്ങളും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എടിഎസ് സംഘം ഈ യുവാക്കളിലേക്ക് എത്തിയത്. പാകിസ്താൻ ചാരന്മാരുമായും അധോലോക ഭീകരരുമായും ഇവർ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി എടിഎസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ളവ ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.
കസ്റ്റഡിയിലുള്ള യുവാക്കളുടെ മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി പിടിച്ചെടുത്തിരിക്കുകയാണ്. മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ഗൂഢാലോചനകളുടെ ഭാഗമാണോ ഈ ബന്ധമെന്നാണ് എടിഎസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന.