നവിമുംബൈ :ലോക അന്താരാഷ്ട്ര മാരത്തൺ നീന്തലിലെ ഏറ്റവും കഠിനമായ ‘ഓഷ്യൻസ് സെവൻ’ ദൗത്യം പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരം എന്ന നേട്ടത്തോടെ നവി മുംബൈ സ്വദേശിയായ അൻഷുമാൻ ജിംഗ്രാൻ തന്റെ രണ്ടാമത്തെ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി. 2026 ജൂൺ 30-ന് ജപ്പാനിലെ സുഗാരു കടലിടുക്ക് നീന്തിക്കടന്നതോടെയാണ് 21 വയസ്സും 109 ദിവസവും പ്രായമുള്ള അൻഷുമാൻ ഈ ചരിത്ര നേട്ടത്തിന് അർഹനായത്.
2023 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള മൂന്ന് വർഷത്തെ ദൗത്യത്തിലൂടെയാണ് അൻഷുമാൻ ഏഴ് കടലിടുക്കുകളും നീന്തിക്കടന്നത്. 2023 ജൂലൈയിൽ നോർത്ത് ചാനൽ 11 മണിക്കൂർ 28 മിനിറ്റ് 52 സെക്കൻഡ് കൊണ്ട് നീന്തിക്കടന്നാണ് ഈ ദൗത്യം ആരംഭിച്ചത്. തുടർന്ന് കേറ്റലിന ചാനൽ, കുക്ക് സ്ട്രെയിറ്റ്, മൊളോക്കായ് അല്ലെങ്കിൽ കായിവി ചാനൽ, സ്ട്രെയിറ്റ് ഓഫ് ജിബ്രാൾട്ടർ, ഇംഗ്ലീഷ് ചാനൽ, ഒടുവിൽ സുഗാരു കടലിടുക്ക് എന്നിവ കീഴടക്കുകയായിരുന്നു.
വാശിയിലെ ഫാദർ ആഗ്നൽ സ്പോർട്സ് സെന്ററിൽ കോച്ച് ഗോകുൽ കാമത്തിന്റെ കീഴിലായിരുന്നു അൻഷുമാന്റെ പരിശീലനം. മുൻപ് 18 വയസ്സും 126 ദിവസവും പ്രായമുള്ളപ്പോൾ നോർത്ത് ചാനൽ നീന്തിക്കടന്ന് ഏറ്റവും പ്രായം കുറഞ്ഞ പുരുഷൻ എന്ന നിലയിലാണ് അൻഷുമാൻ ആദ്യ ഗിന്നസ് ലോക റെക്കോർഡ് നേടിയത്. ഈ വലിയ വിജയത്തിന് പിന്നിൽ പിന്തുണച്ച കോച്ച് ഗോകുൽ കാമത്തിനും കുടുംബത്തിനും സപ്പോർട്ട് ടീമിനും അൻഷുമാൻ നന്ദി അറിയിച്ചു.