“മകളുടെ ഓർമകൾ നഷ്ടമാകരുത്”; ജാൻവി കേസിൽ അമ്മയുടെ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ

by WhatsUp Mumbai

മുംബൈ : 2021ലെ ജാൻവി കുക്രേജ കൊലക്കേസിൽ നിർണായക വഴിത്തിരിവ്. കൊല്ലപ്പെട്ട മകളുടെ വ്യക്തിപരമായ സാധനങ്ങൾ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ നിധി കുക്രേജ സമർപ്പിച്ച ഹർജിയിൽ ബോംബെ ഹൈക്കോടതി സംസ്ഥാന സർക്കാരിനും കേസിലെ പ്രതികൾക്കും നോട്ടീസ് അയച്ചു.

ജസ്റ്റിസ് എൻ.ജെ. ജമാദാർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അംബാദാസ് ജോഗ്ധങ്കറിനും തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ട ദിയ സമീർ പഡാൽക്കറിനുമാണ് കോടതി നോട്ടീസ് നൽകിയത്.

കൊലപാതക അന്വേഷണത്തിനിടെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ജാൻവിയുടെ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, വെള്ളി കമ്മൽ, ബ്രേസ്ലെറ്റ്, ഡയമണ്ട് മോതിരം, ചെരുപ്പ് തുടങ്ങിയവ കുടുംബത്തിന് കൈമാറണമെന്നാണ് ഹർജിയിലെ ആവശ്യം. മകളുടെ ഓർമകളായി അവശേഷിക്കുന്ന അവസാന വസ്തുക്കളാണിവയെന്നും കുടുംബം കോടതിയെ അറിയിച്ചു.

വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ ഈ സാധനങ്ങൾ ഇനി അന്വേഷണത്തിനോ അപ്പീൽ നടപടികൾക്കോ ആവശ്യമില്ലെന്നും അവ നശിപ്പിക്കാതെ കുടുംബത്തിന് തിരികെ നൽകണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

2020 ഡിസംബർ 31നും 2021 ജനുവരി 1നും ഇടയിലുള്ള രാത്രിയിലാണ് ഘാറിലെ ഭഗവതി ഹൈറ്റ്സിൽ നടന്ന ടെറസ് പാർട്ടിക്കിടെ 19കാരിയായ ജാൻവി കുക്രേജ കൊല്ലപ്പെട്ടത്. കേസിൽ ശ്രീ അംബാദാസ് ജോഗ്ധങ്കറിനെ കോടതി കുറ്റക്കാരനാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അതേസമയം, സഹപ്രതി ദിയ പഡാൽക്കറെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു.

ദിയ പഡാൽക്കറിനെ വെറുതെവിട്ട നടപടി ചോദ്യം ചെയ്ത് നിധി കുക്രേജ ഹൈക്കോടതിയിൽ പ്രത്യേക അപ്പീലും സമർപ്പിച്ചിട്ടുണ്ട്.

You may also like