മുംബൈ: പൈധോണിയിൽ ഒരു കുടുംബത്തിലെ നാലുപേർ ദാരുണമായി മരണപ്പെട്ട സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ. ഇവർ കഴിച്ച തണ്ണിമത്തനിൽ മാരകമായ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തി. മരണപ്പെട്ടവരുടെ ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ലഭിച്ച ഹിസ്റ്റോപാതോളജി റിപ്പോർട്ടിലാണ് ‘സിങ്ക് ഫോസ്ഫൈഡ്’ എന്ന വിഷാംശം കണ്ടെത്തിയത്. നാലു ജീവനുകൾ പൊലിഞ്ഞിട്ടും കേസെടുക്കുന്ന കാര്യത്തിൽ പോലീസ് ഇപ്പോഴും അഴകൊഴമ്പൻ നയമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
തണ്ണിമത്തനിൽ എങ്ങനെ വിഷാംശം എത്തിയെന്നതാണ് ഇപ്പോൾ പ്രധാന ചോദ്യം. ഹിസ്റ്റോപാതോളജി റിപ്പോർട്ട് പോലീസിന് ലഭിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടെങ്കിലും എഫ്.ഐ.ആർ (പ്രഥമ വിവര റിപ്പോർട്ട്) രജിസ്റ്റർ ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല. മരണകാരണം വിഷബാധയാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടും, കൂടുതൽ നിയമോപദേശം തേടിയ ശേഷമേ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന നിലപാടിലാണ് പൈധോണി പോലീസ്.
സിങ്ക് ഫോസ്ഫൈഡ് ശരീരത്തിനുള്ളിൽ ചെന്നാൽ ഹൃദയത്തെയും ശ്വാസകോശത്തെയും പെട്ടെന്ന് ബാധിക്കുമെന്നിരിക്കെ, ഇത് ആരെങ്കിലും മനഃപൂർവ്വം ഭക്ഷണത്തിൽ കലർത്തിയതാണോ എന്ന ആശങ്കയിലാണ് ബന്ധുക്കൾ. എന്നാൽ, കൃത്യമായ തെളിവുകളില്ലാതെ കൊലപാതകത്തിന് കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. പോലീസിന്റെ ഈ മെല്ലെപ്പോക്കിനെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഇരമ്പുകയാണ്.
പഴവർഗങ്ങൾ വിൽക്കുന്ന കടകളിലോ സംഭരണശാലകളിലോ എലിയെ നശിപ്പിക്കാൻ ഉപയോഗിച്ച വിഷം അബദ്ധത്തിൽ തണ്ണിമത്തനിൽ പുരണ്ടതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. എങ്കിലും, നാലുപേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഇത്രയും വലിയ അനാസ്ഥ കാണിക്കുന്നത് നഗരത്തിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു.