താനെ: തീരദേശ നിയന്ത്രണ മേഖലകളും (CRZ) കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും വ്യാപകമായി നികത്തുന്നതിനെതിരെ താനെ നഗര ജില്ലാ കോൺഗ്രസ് കടുത്ത പ്രതിഷേധവുമായി രംഗത്ത്. സാകേത് മുതൽ ആനന്ദ് നഗർ വരെയുള്ള കോസ്റ്റൽ റോഡ് നിർമാണത്തിന്റെ മറവിൽ കായൽ കയ്യേറ്റവും പരിസ്ഥിതി നശീകരണവുമാണ് നടക്കുന്നതെന്നും ഇതിനെതിരെ ഭരണകൂടം കണ്ണടയ്ക്കുകയാണെന്നും താനെ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ പിംഗളെ ആരോപിച്ചു.

പ്രളയഭീതിയിൽ നഗരം; പ്രകൃതി കവചങ്ങൾ തകർക്കുന്നു
പ്രളയ നിയന്ത്രണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും അത്യന്താപേക്ഷിതമായ കണ്ടൽക്കാടുകളാണ് ഇവിടെ പകൽവെളിച്ചത്തിൽ ഇല്ലാതാക്കുന്നത്. അവശിഷ്ടങ്ങളും മാലിന്യങ്ങളും ചെളിയും തള്ളി കായൽത്തീരങ്ങൾ വ്യാപകമായി നികത്തുകയാണ്. ഇതുസംബന്ധിച്ച് കൃത്യമായ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് രാഹുൽ പിംഗളെ കുറ്റപ്പെടുത്തി.

സാകേത്, ബാൽക്കും, കോൽഷെത്, ധോകാലി, വാഗ്ബീൽ, കാസർവടവലി, ആനന്ദ് നഗർ മേഖലകളിലെ തണ്ണീർത്തടങ്ങൾ നശിപ്പിക്കപ്പെടുന്നത് വൻ പ്രളയത്തിന് വഴിവെക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകുന്നു. സ്വാഭാവിക ജലാശയങ്ങളും വെള്ളമൊഴുക്ക് ചാലുകളും നികത്തുന്നത് ഭാവിയിൽ ആയിരക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാകും.

കായൽ നികത്തുന്ന ഭൂമാഫിയകൾക്കും കരാറുകാർക്കുമെതിരെയും, ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നശിപ്പിക്കപ്പെട്ട കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും അടിയന്തരമായി പുനഃസ്ഥാപിക്കണം. വികസനത്തിന്റെ പേരിൽ നടത്തുന്ന ഈ പരിസ്ഥിതി വിനാശം താനെയിലെ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും, അധികൃതർ നടപടിയെടുക്കാത്ത പക്ഷം ശക്തമായ തെരുവ് സമരങ്ങളിലേക്ക് നീങ്ങുമെന്നും കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പ് നൽകി. പരിസ്ഥിതി സംരക്ഷിക്കേണ്ടവർ മൗനം തുടർന്നാൽ ഭാവിയിലുണ്ടാകുന്ന പ്രളയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഭരണകൂടത്തിനായിരിക്കുമെന്നും പാർട്ടി വ്യക്തമാക്കി.