കാട്ടിൽ വഴിതെറ്റി 13 ഐടി ജീവനക്കാർ; ഇർഷാൽഗഡ് മലനിരകളിൽ രാത്രി മുഴുവൻ നീണ്ട തെരച്ചിൽ, ട്രെക്കർമാർക്ക് കർശന മുന്നറിയിപ്പുമായി പോലീസ്

by WhatsUp Mumbai

നവിമുംബൈ: മഴക്കാലത്തെ പ്രകൃതിഭംഗി ആസ്വദിക്കാനിറങ്ങി പൻവേലിലെ ഇർഷാൽഗഡ്-പ്രബൽഗഡ് വനമേഖലയിലെ ദുർഘടമായ മലനിരകളിൽ വഴിതെറ്റി കുടുങ്ങിയ 13 ഐടി ജീവനക്കാരെ ഒടുവിൽ അത്ഭുതകരമായി രക്ഷപെടുത്തി. താനെയിലെ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസിലെ (ടിസിഎസ്) ജീവനക്കാരായ 13 പേരാണ് ശനിയാഴ്ച രാത്രി വനത്തിനുള്ളിൽ അകപ്പെട്ടത്. പൻവേൽ താലൂക്ക് പൊലീസും പ്രാദേശിക വഴികാട്ടികളും സന്നദ്ധപ്രവർത്തകരും ചേര്‍ന്ന് രാത്രി മുഴുവൻ നടത്തിയ അതീവ സങ്കീർണ്ണമായ തിരച്ചിലിനൊടുവിലാണ് ഇവരെ പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതരായി പുറത്തെത്തിച്ചത്.

ശനിയാഴ്ച രാവിലെയാണ് സംഘം ഇർഷാൽഗഡിലേക്ക് ട്രെക്കിംഗിനായി തിരിച്ചത്. മലമുകളിലെത്തിയ ശേഷം വൈകുന്നേരത്തോടെ മാച്ചി പ്രബൽഗഡ് ലക്ഷ്യമാക്കി ഇവർ മലയിറങ്ങാൻ തുടങ്ങി. എന്നാൽ, വന്യമായ കാട്ടുപാതയിലും ദുർഘടമായ കുന്നിൻപ്രദേശങ്ങളിലും വെച്ച് ഇവർക്ക് വഴിതെറ്റുകയായിരുന്നു. ഇരുട്ട് വീണതോടെ പ്രദേശം കൂടുതൽ അപകടകരമായി മാറി. ഇതിനിടെ മൊബൈൽ കണക്റ്റിവിറ്റിയും നഷ്ടപ്പെടാൻ തുടങ്ങിയതോടെ പരിഭ്രാന്തരായ ട്രെക്കർമാർ എങ്ങനെയോ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറായ 112-ൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

വിവരമറിഞ്ഞ ഉടൻ തന്നെ പൻവേൽ താലൂക്ക് പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ ഗജാനൻ ഘാഡ്‌ഗെയുടെ നേതൃത്വത്തിൽ അതിവേഗം രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ഷെഡുങ് ബീറ്റ് മാർഷൽ-4 ലെ ഉദ്യോഗസ്ഥരായ നിതിൻ സോനാവാനെ, പ്രദീപ് പോപട്ടെ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് പോലീസ് ഓഫീസർമാരും ഏഴ് പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കാട്ടിലേക്ക് തിരിച്ചു. മാച്ചി പ്രബൽ ഗ്രാമത്തിൽ നിന്നുള്ള പരിചയസമ്പന്നരായ നവ്‌നാഥ് പർധി, ഹരിശ്ചന്ദ്ര പർധി, നാഥുറാം പർധി എന്നീ പ്രാദേശിക വഴികാട്ടികളും ‘നിസർഗ് മിത്ര പൻവേൽ’ സംഘടനയിലെ സന്നദ്ധപ്രവർത്തകരും ‘ഹെൽപ്പ് ഫൗണ്ടേഷനി’ലെ രക്ഷാപ്രവർത്തകരും ഈ ദൗത്യത്തിൽ പോലീസിനൊപ്പം അണിനിരന്നു.

വഴുതിവീഴാൻ സാധ്യതയുള്ള കുത്തനെയുള്ള പാറക്കെട്ടുകളും കഠിനമായ മൂടൽമഞ്ഞും വകവെക്കാതെ മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിൽ രാത്രി 10.30 ഓടെ രക്ഷാപ്രവർത്തകർ 13 പേരെയും കാട്ടിൽ കണ്ടെത്തി. തുടർന്ന് സുരക്ഷിതമായി മലയിറക്കി എത്തിക്കുകയായിരുന്നു. ജൂയിനഗറിൽ നിന്നുള്ള ആദിത്യ അശോക് വിചാരെ, പ്രകാശ് സന്തോഷ് സാവന്ത്, അഭിഷേക് ജയപ്രകാശ് ബഹാദൂർകർ, ചേതൻ ഷിൻഡെ; വാശിയിൽ നിന്നുള്ള യതിൻ കാലിയ; കാമോഥെയിൽ നിന്നുള്ള ഋതുരാജ് സദാശിവ് പാട്ടീൽ; നെരൂളിൽ നിന്നുള്ള ദീപക് ഉത്തം ബങ്കർ; സൻപാഡയിൽ നിന്നുള്ള രാഹുൽ ബങ്കർ; ഭാണ്ഡുപ് വെസ്റ്റിൽ നിന്നുള്ള അങ്കിത് മിശ്ര, ദീപക് കുമാർ രാജ്‌ദേവ് മഹാതോ, അനികേത് ദുബെ, രോഹിത് കുമാർ; ലോവർ പരേലിൽ നിന്നുള്ള പ്രശാന്ത് പാഞ്ചോരെ എന്നിവരാണ് രക്ഷപെട്ടത്. ഇവർ എല്ലാവരും താനെയിലെ ടിസിഎസ് ജീവനക്കാരാണ്.

അടിയന്തര സന്ദേശം ലഭിച്ചയുടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായും കനത്ത ഇരുട്ടും ദുർഘടമായ ഭൂപ്രകൃതിയും വകവെക്കാതെയാണ് പ്രാദേശിക വഴികാട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഇവരെ കണ്ടെത്തിയതെന്നും സീനിയർ പോലീസ് ഇൻസ്പെക്ടർ ഗജാനൻ ഘാഡ്‌ഗെ പറഞ്ഞു. മഴക്കാലത്ത് കൃത്യമായ ആസൂത്രണമോ പ്രാദേശിക വഴികാട്ടികളുടെ സഹായമോ സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെ അപരിചിതമായ പാതകളിലൂടെയുള്ള ട്രെക്കിംഗ് ഒഴിവാക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. കാലാവസ്ഥാ പ്രവചനങ്ങൾ പരിശോധിക്കുക, സന്ധ്യ കഴിഞ്ഞുള്ള ട്രെക്കിംഗ് ഒഴിവാക്കുക, യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും പൻവേൽ പോലീസ് ട്രെക്കർമാർക്കായി നൽകിയിട്ടുണ്ട്.

You may also like