മുംബൈ: “വെറും അഞ്ച് മിനിറ്റ്… അതിനുള്ളിൽ ആ റെസ്റ്റോറന്റിൽ ഉണ്ടായിരുന്ന എല്ലാവരെയും അവർ വെടിവെച്ചു കൊന്നു. ഞാൻ ഇന്നും ജീവനോടെയിരിക്കുന്നത് ഒരൊറ്റ കാരണത്താലാണ്…” മുംബൈയെ നടുക്കിയ 26/11 ഭീകരാക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ബ്ലാക്ക്സ്റ്റോൺ ഇന്ത്യ മുൻ ചെയർമാനും റിലയൻസ് മുൻ സി.ഇ.ഒയുമായ അഖിൽ ഗുപ്ത. ‘ബസ് ബൈ ദി ബേ’ (Buzz by the Bay) എന്ന അഭിമുഖ പരിപാടിയിലാണ്, പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മായാത്ത ആ ചോരപ്പകർച്ചയുടെ ദിനം അദ്ദേഹം ഓർത്തെടുത്തത്.
അവസാന നിമിഷം എടുത്ത ഒരു ചെറിയ തീരുമാനം മാത്രമാണ് അഖിൽ ഗുപ്തയെ അന്ന് മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ നടത്തിയത്. ബിസിനസ്സ് ലോകത്തെ വമ്പൻ ഇടപാടുകൾക്ക് ശേഷം മുംബൈ ഒബ്റോയ് ഹോട്ടലിലെ പ്രശസ്തമായ ‘ടിഫിൻ’ റെസ്റ്റോറന്റിൽ വെച്ച് ഒരു ക്ലയന്റുമായി അത്താഴവിരുന്ന് നിശ്ചയിച്ചിരുന്നതായിരുന്നു അദ്ദേഹം. എന്നാൽ, വിധി മറ്റൊന്നായിരുന്നു കരുതിവെച്ചിരുന്നത്.
യാത്രകളുടെ ക്ഷീണം മാറ്റാൻ ഹോട്ടലിലെ ജിമ്മിൽ 90 മിനിറ്റ് വ്യായാമം ചെയ്യാനായിരുന്നു അഖിൽ ഗുപ്തയുടെ ആദ്യ പ്ലാൻ. എന്നാൽ അപ്രതീക്ഷിതമായി അനുഭവപ്പെട്ട കടുത്ത മുട്ടുവേദനയെത്തുടർന്ന് വെറും 30 മിനിറ്റിൽ അദ്ദേഹം വ്യായാമം അവസാനിപ്പിച്ചു. ഈ സമയലാഭം കാരണം ക്ലയന്റുമായുള്ള കൂടിക്കാഴ്ചയും അത്താഴവിരുന്നും ഒബ്റോയിക്ക് പുറത്തേക്ക് മാറ്റാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. രാത്രി എട്ടരയോടെ അവർ ആ പ്രദേശത്തുനിന്നും മടങ്ങുകയും ചെയ്തു.
അവർ അവിടെനിന്നും മാറി കൃത്യം അഞ്ചോ പത്തോ മിനിറ്റുകൾക്കകം ഭീകരർ ഒബ്റോയ്-ട്രൈഡന്റ് ഹോട്ടലിലേക്ക് ഇരച്ചുകയറി. അഖിൽ ഗുപ്ത ഇരിക്കേണ്ടിയിരുന്ന അതേ ‘ടിഫിൻ’ റെസ്റ്റോറന്റിൽ ഉണ്ടായിരുന്ന മുഴുവൻ മനുഷ്യരെയും ഭീകരർ സെക്കൻഡുകൾക്കകം വെടിവെച്ചിട്ടു. “ആ വാർത്ത എന്നെ പൂർണ്ണമായും ഉലച്ചുകളഞ്ഞു. ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന് ഞാൻ തിരിച്ചറിഞ്ഞത് അന്നാണ്. പണത്തിനും പ്രശസ്തിക്കുമപ്പുറം ജീവിതത്തിൽ എന്താണ് പ്രധാനം എന്ന് ചിന്തിക്കാൻ ആ ദുരന്തം എന്നെ പ്രേരിപ്പിച്ചു,” അഖിൽ ഗുപ്ത പറയുന്നു.
മുകേഷ് അംബാനിയുമായുള്ള സൗഹൃദം; സ്റ്റാൻഫോർഡിലെ പട്ടിണിദിനങ്ങൾ
തന്റെ വിജയങ്ങൾ ആഗ്രഹിച്ചു നേടിയതിനേക്കാൾ ആകസ്മികമായി (Serendipity) സംഭവിച്ചതാണെന്ന് അഖിൽ ഗുപ്ത തുറന്നുപറയുന്നു. ലോകപ്രശസ്തമായ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അദ്ദേഹം കടന്നുപോയത്. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് പട്ടിണി കിടന്നിരുന്ന നാളുകൾ.
അവിടെ വെച്ചാണ് മുകേഷ് അംബാനിയെ പരിചയപ്പെടുന്നത്. ആ സൗഹൃദം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. മുകേഷ് അംബാനി പലചരക്ക് സാധനങ്ങൾ വാങ്ങിക്കൊടുക്കുമ്പോൾ അഖിൽ ഗുപ്തയായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്. ആ സൗഹൃദമാണ് പിൽക്കാലത്ത് റിലയൻസിന്റെ റിഫൈനറി, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം ബിസിനസ്സുകളുടെ സ്ഥാപക സി.ഇ.ഒ പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. സി.വി (CV) പോലുമില്ലാതെയാണ് ധീരുഭായ് അംബാനിയും മുകേഷും തന്നെ ആ വലിയ ഉത്തരവാദിത്തം ഏൽപ്പിച്ചതെന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.
160-ലധികം നിരപരാധികളുടെ ജീവനെടുത്ത, ഹേമന്ത് കർക്കറെയും വിജയ് സലാസ്കറുമടക്കമുള്ള ധീരരായ പോലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ച മുംബൈ ഭീകരാക്രമണത്തിന്റെ കറുത്ത ഓർമ്മകളിലേക്ക് ഒരിക്കൽക്കൂടി വിരൽചൂണ്ടുന്നതാണ് കോർപ്പറേറ്റ് ലോകത്തെ ഈ കരുത്തന്റെ വാക്കുകൾ.