നവി മുംബൈ: കനത്ത മഴ തുടരുന്നതിനിടെ ഖാർഘറിലെ പ്രശസ്തമായ പാണ്ഡവ്കഡ വെള്ളച്ചാട്ടത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് യുവാക്കളെ കാണാതായി. സുരക്ഷാ കാരണങ്ങളാൽ ഭരണകൂടം സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരുന്ന പ്രദേശത്താണ് അപകടമുണ്ടായത്. കാണാതായവർക്കായി പോലീസും അഗ്നിരക്ഷാസേനയും സംയുക്തമായി തിരച്ചിൽ ആരംഭിച്ചു.
തളോജ ഫേസ് 1 സ്വദേശിയായ മുഹമ്മദ് മൊബ്ഷീർ മുഹമ്മദ് ഷാഹിദ് എന്ന ഇരുപതുകാരനാണ് ആദ്യ സംഭവത്തിൽ വെള്ളത്തിൽ മുങ്ങിപ്പോയത്. രണ്ടാമത്തെ സംഭവത്തിൽ മുംബൈ സാന്താക്രൂസ് സ്വദേശിയായ ഷെണ്ണോൻ ഗാസ്പർ കിനി എന്ന പത്തൊൻപതുകാരനാണ് ശക്തമായ കുത്തൊഴുക്കിൽപ്പെട്ട് ഒഴുക്കിൽപ്പെട്ടത്.
മഴക്കാലത്ത് അതീവ അപകടകരമാകുന്ന പാണ്ഡവ്കഡ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിക്കുന്നത് അധികൃതർ പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. മുന്നറിയിപ്പുകൾ അവഗണിച്ച് അപകടമേഖലയിലേക്ക് ഇറങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. കനത്ത മഴയും കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നവി മുംബൈ ഉൾപ്പെടുന്ന മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകി.