മുംബൈയിൽ തോരാമഴ; തടാകങ്ങൾ നിറയുന്നു, ജലശേഖരം 13.19 ശതമാനത്തിൽ! നഗരത്തിന് വൻ ആശ്വാസം

by WhatsUp Mumbai

മുംബൈ: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിലെ പ്രധാന തടാകങ്ങളിലെ ജലനിരപ്പ് കുതിച്ചുയരുന്നു. തടാകങ്ങളിലെ ആകെ ജലശേഖരം ഇപ്പോൾ സംഭരണശേഷിയുടെ 13.19 ശതമാനത്തിൽ എത്തിയിട്ടുണ്ടെന്ന് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ജലശേഖരത്തിൽ 3.78 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന അപ്പർ വൈതരണ, മിഡിൽ വൈതരണ, ഭട്സ, താൻസ, തുളസി, മൊദക് സാഗർ, വിഹാർ എന്നീ ഏഴ് തടാകങ്ങളിലായി നിലവിൽ 1,90,989 ദശലക്ഷം ലീറ്റർ വെള്ളമുണ്ട്. ബിഎംസി കണക്കുകൾ പ്രകാരം മൊദക് സാഗറിൽ 26.82 ശതമാനവും, മിഡിൽ വൈതരണയിൽ 16.47 ശതമാനവും, താൻസയിൽ 11.07 ശതമാനവും, അപ്പർ വൈതരണയിൽ 4.31 ശതമാനവും വെള്ളം സംഭരിക്കപ്പെട്ടിട്ടുണ്ട്.

ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ കൊളാബ, മലബാർ ഹിൽ, മാണ്ഡവി, മേമൻവാഡ, വിക്രോളി, അന്ധേരി തുടങ്ങിയ ഫയർ സ്റ്റേഷൻ പരിസരങ്ങളിലും, പവായിലെ പാസ്പോലി സ്കൂൾ, ഭാണ്ഡുപ് കോംപ്ലക്സ്, ചക്കാല സ്കൂൾ, ജോഗേശ്വരി, ആരെ കോളനി എന്നിവിടങ്ങളിലും 200 മില്ലിമീറ്ററിലധികം കനത്ത മഴയാണ് ലഭിച്ചത്. മഴ തുടരുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

You may also like