കോട്ടയം: അന്തരിച്ച ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുന്നതായി സൂചന. ചിത്രത്തിൽ ഉമ്മൻ ചാണ്ടിയായി മെഗാസ്റ്റാർ മമ്മൂട്ടി വേഷമിടുമെന്ന തരത്തിലുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, പ്രതികരണവുമായി മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ രംഗത്തെത്തി.
പിതാവിന്റെ ബയോപിക് സിനിമയാക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഇതിനകം അഞ്ചാറോളം പേർ കുടുംബത്തെ സമീപിച്ചിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ സ്ഥിരീകരിച്ചു. എന്നാൽ സിനിമയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും പ്രാഥമിക ചർച്ചകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിൽ മമ്മൂട്ടി നായകനാകുമോ എന്ന ചോദ്യത്തിന് ചാണ്ടി ഉമ്മൻ കൃത്യമായ മറുപടി നൽകിയില്ല. ‘മമ്മൂക്ക ഉമ്മൻ ചാണ്ടിയാകുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല, അതെല്ലാം വരും ദിവസങ്ങളിൽ വ്യക്തമാകും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഉമ്മൻ ചാണ്ടിയും മമ്മൂട്ടിയും തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള സൗഹൃദം കണക്കിലെടുക്കുമ്പോൾ ഈ പ്രോജക്റ്റ് യാഥാർത്ഥ്യമായാൽ അത് വലിയൊരു സിനിമാ വിസ്മയമായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.