ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം 2026-ലും സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു.
ബ്രിക്സ് ബിസിനസ് കൗൺസിലിന്റെ നൈപുണ്യ വികസനം, അപ്ലൈഡ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ വർക്കിങ് ഗ്രൂപ്പ് (STIWG) അംഗമായ ഡോ. സുരേഷ്‌കുമാർ, സെപ്റ്റംബർ 10-ന് ന്യൂഡൽഹിയിലെ യശോഭൂമി കൺവെൻഷൻ സെന്ററിൽ നടന്ന വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. നൈപുണ്യ വികസനം, ഭാവിതലമുറ നൈപുണ്യങ്ങൾ, നിർമിതബുദ്ധി, നൂതന സാങ്കേതികവിദ്യകൾ, ഇന്നൊവേഷൻ, വ്യവസായ സഹകരണം തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്. സാങ്കേതിക മുന്നേറ്റത്തിനൊപ്പം മനുഷ്യവിഭവശേഷിയുടെ വികസനത്തിനും പ്രാധാന്യം നൽകണമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, നൈപുണ്യ-യോഗ്യതകളുടെ പരസ്പര അംഗീകാരം, വ്യവസായബന്ധിത സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസം (TVET), ഡിജിറ്റൽ ക്രെഡൻഷ്യലുകൾ, ഗ്ലോബൽ സ്കിൽസ് പാസ്‌പോർട്ട്, രാജ്യാന്തര ടാലന്റ് മൊബിലിറ്റി എന്നിവയ്ക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടു. അന്നേദിവസം നടന്ന വാർഷിക സമ്മേളനത്തിലും അവാർഡ്ദാന ചടങ്ങിലും ഗാല ഡിന്നറിലും അദ്ദേഹം സംബന്ധിച്ചു.
സെപ്റ്റംബർ 11-ന് ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറം 2026-ലും ഡോ. സുരേഷ്‌കുമാർ പങ്കെടുത്തു. ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ വ്യാപാരം ശക്തിപ്പെടുത്തൽ, വിതരണ ശൃംഖലകൾ, കാർഷിക-അഗ്രിടെക് മേഖല, സേവന വ്യാപാരം, ബിസിനസിലെ സ്ത്രീപങ്കാളിത്തം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഇന്നൊവേഷൻ എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ.
ഫോറത്തിന്റെ ലീഡേഴ്‌സ് സെഷനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളും, വിവിധ ഘട്ടങ്ങളിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ എന്നിവരും പങ്കെടുത്തു.
2006-ൽ തുടങ്ങിയ ബ്രിക് സഹകരണത്തിന്റെ ഇരുപതാം വർഷത്തിലാണ് “Building for Resilience, Innovation, Cooperation and Sustainability” എന്ന പ്രമേയത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ ഈ സമ്മേളനങ്ങൾ നടക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ തുടങ്ങി ദക്ഷിണാഫ്രിക്ക ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ പങ്കാളികളായ കൂട്ടായ്മയായി ഇത് മാറിയിട്ടുണ്ട്.

ബ്രിക്സ് ബിസിനസ് കൗൺസിലിന്റെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരവും വലിയ ഉത്തരവാദിത്വവുമാണെന്ന് ഡോ. സുരേഷ്‌കുമാർ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ യുവജനശേഷിയുള്ള ഇന്ത്യയ്ക്ക് ആഗോള നൈപുണ്യ-മാനവവിഭവ കേന്ദ്രമായി ഉയരാൻ വലിയ സാധ്യതയുണ്ടെന്നും, ബ്രിക്സ് രാജ്യങ്ങളുമായി ചേർന്ന് നൈപുണ്യങ്ങളുടെ പരസ്പര അംഗീകാരം, ഡിജിറ്റൽ യോഗ്യതാ രേഖകൾ, ബ്രിക്സ് പാസ്പോർട്ട്, രാജ്യാന്തര തൊഴിൽ സഞ്ചാരം എന്നിവയ്ക്കായി പൊതുവായ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യശോഭൂമി മുതൽ ഭാരത് മണ്ഡപം വരെയുള്ള സമ്മേളനങ്ങളിൽ പങ്കെടുത്തത് ആഗോള സഹകരണത്തിന്റെ ഭാഗമാകാനും ഗ്ലോബൽ സൗത്തിന്റെ ശബ്ദം ശക്തിപ്പെടുന്നതിന് സാക്ഷ്യം വഹിക്കാനുമുള്ള അപൂർവ അവസരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.