215
മുംബൈ: പത്താം വയസ്സിൽ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയെ അതിജീവിച്ച താനെ സ്വദേശി മയൂരേഷ് സുന്ദർ ഫഡ്നിസ് (20) മുംബൈ കെഇഎം ആശുപത്രിയിൽ എംബിബിഎസ് പ്രവേശനം നേടി. ശസ്ത്രക്രിയയെ തുടർന്ന് ശരീരത്തിന്റെ ഇടതുഭാഗത്തിന് തളർച്ച സംഭവിച്ചിട്ടും ഭിന്നശേഷി സംവരണ വിഭാഗത്തിലൂടെയാണ് മയൂരേഷ് നേട്ടം കൈവരിച്ചത്.
പത്ത് വർഷം മുമ്പ് കെഇഎം ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. ആദിൽ ചഗ്ല നടത്തിയ ശസ്ത്രക്രിയയാണ് മയൂരേഷിന്റെ ജീവൻ രക്ഷിച്ചത്. ഡോക്ടറുടെ പരിചരണത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ് മയൂരേഷ് മെഡിക്കൽ പഠനം ലക്ഷ്യമിട്ടത്. നീറ്റ് പരീക്ഷകളിലെ തടസ്സങ്ങളും നിയമപരമായ വെല്ലുവിളികളും മറികടന്നാണ് ഈ വിജയം. ഡോ. ആദിൽ ചഗ്ലയുടെ പിന്തുണയും വഴിത്തിരിവായി. താൻ ചികിത്സയിൽ കഴിഞ്ഞ അതേ ആശുപത്രിയിൽ തന്നെ പഠിക്കാനുള്ള അവസരമാണ് മയൂരേഷിന് ലഭിച്ചിരിക്കുന്നത്.