മുംബൈ: വിവാഹം കഴിഞ്ഞ് വെറും നാലാം മാസം ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിക്കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഭർത്താവിനെ ബോംബെ ഹൈക്കോടതി വെറുതെവിട്ടു. യുവതിയുടെ മരണമൊഴികളിലെ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് അപ്പീൽ കോടതി പ്രതിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. വിചാരണ കോടതി വിധിച്ച കഠിനശിക്ഷ റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ ഭാരതി ഡാങ്‌രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
കൊലപാതകം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കാമാജി ഗെയ്ക്‌വാദ് എന്ന യുവാവാണ് ജയിൽ മോചിതനാകുന്നത്. മരണപ്പെടുന്നതിന് തൊട്ടുമുമ്പ് യുവതി നൽകിയ രണ്ട് മരണമൊഴികളും (Dying Declarations) വിശ്വസനീയമല്ലെന്ന് ഹൈക്കോടതി കണ്ടെത്തി. പ്രതിക്കെതിരെയുള്ള കുറ്റം സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
യുവതി നൽകിയ ആദ്യ മൊഴിയിൽ, താൻ അടുപ്പിൽ ചായ തിളപ്പിക്കുന്നതിനിടെ അബദ്ധത്തിൽ സാരിയിൽ തീപിടിച്ചതാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് മജിസ്‌ട്രേറ്റിന് നൽകിയ രണ്ടാമത്തെ മൊഴിയിൽ, ഭർത്താവ് സ്ത്രീധനം ചോദിച്ച് മർദ്ദിച്ചെന്നും തലയിലൂടെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തുകയായിരുന്നെന്നുമാണ് യുവതി ആരോപിച്ചത്. മരണത്തിലേക്ക് പോകുന്ന ഒരാളുടെ അവസാന വാക്കുകൾക്ക് കോടതികൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. എന്നാൽ ഒന്നിനൊന്ന് വ്യത്യസ്തമായ ഇത്തരം മൊഴികളുടെ അടിസ്ഥാനത്തിൽ ഒരാളെ ശിക്ഷിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ശരീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി മൊഴി നൽകാൻ തക്ക മാനസിക ശാരീരിക ആരോഗ്യത്തോടെയാണോ ഇരുന്നതെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിലെ പോരായ്മകളും കോടതി ചൂണ്ടിക്കാട്ടി. ഒരു മൊഴി പ്രതിയെ പൂർണ്ണമായി കുറ്റവിമുക്തനാക്കുമ്പോൾ, രണ്ടാമത്തേത് പ്രതിയെ പ്രതിക്കൂട്ടിലാക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നൽകുകയല്ലാതെ കോടതിക്ക് മറ്റ് മാർഗ്ഗമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്.