മുംബൈ: ബൈക്കുളയിലെ ചരിത്രപ്രസിദ്ധമായ ഖിലാഫത്ത് ഹൗസ് വളപ്പിൽ 120 ബെഡുകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കാനുള്ള നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി ഒരു വിഭാഗം മുസ്ലിം സമൂഹം. വളപ്പിൽ സ്ഥിതി ചെയ്യുന്നതും ബീഗം മൗലാന മുഹമ്മദ് അലി ജൗഹറിന്റേതെന്ന് കരുതപ്പെടുന്നതുമായ ചരിത്രപരമായ ഖബറിടത്തിന്റെ ഭാവിയെച്ചൊല്ലിയാണ് പ്രതിഷേധം.
എന്നാൽ ഖബറിടം നീക്കം ചെയ്യില്ലെന്നും, റോഡ് വികസനം കാരണം ഇത് വഴിയോരത്താകാതിരിക്കാൻ ഖബറിടം മാറ്റണോ അതോ ആഴത്തിൽ കുഴിച്ചിട്ട് മുകളിൽ ബ്ലോക്ക് സ്ഥാപിക്കണോ എന്നതിൽ ജാമാ മസ്ജിദിൽ നിന്ന് ഫത്വ തേടുകയാണെന്നും വസ്തുവിന്റെ ഉടമസ്ഥരായ ഓൾ ഇന്ത്യ ഖിലാഫത്ത് കമ്മിറ്റി (AIKC) ചെയർമാൻ സർഫറാസ് അർസു പറഞ്ഞു.
അതേസമയം, പുനർവികസനം സ്ഥാപകരുടെ ഓർമകളെ ഇല്ലാതാക്കുമെന്നും ട്രസ്റ്റികളുടെ ഇഷ്ടപത്രത്തിന് വിരുദ്ധമാണെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ സഈദ് ഹമീദും ജാമാ മസ്ജിദ് മുൻ ട്രസ്റ്റി ശുഐബ് ഖത്തീബും ആരോപിച്ചു.
ചരിത്രപരമായ കെട്ടിടങ്ങളൊന്നും തകർത്തിട്ടില്ലെന്നും ജിഎച്ച്സി ഹോസ്പിറ്റൽസ് നടത്തുന്ന ആശുപത്രി പ്രദേശവാസികൾക്ക് ഉപകാരപ്പെടുമെന്നും ജിഎച്ച്സി ഡയറക്ടർ ഡോ. സൈനുലാബിദീൻ ഹംദുലേ വ്യക്തമാക്കി.