നല്ലൊരു വനപാലകൻ, അതിലേറെ നല്ലൊരു അഭിനേതാവ്: ക്യാമറയ്ക്ക് മുന്നിലും പിന്നിലും പഴനിസാമി

Honey V.G

by admin

മനസ്സിൽ അട്ടപ്പാടിയുടെ മണ്ണും മനസ്സിൽ കാടിന്റെ പച്ചപ്പും ഒരുപോലെ നെഞ്ചിലേറ്റിയ അപൂർവ്വ കലാകാരനാണ് പഴനിസ്വാമി. ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾക്കിടയിലും സ്വന്തം നാടിന്റെ തനത് ഈണങ്ങളെയും ഭാഷയെയും ആഗോളതലത്തിൽ എത്തിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതത്തെ വേറിട്ടുനിർത്തുന്നത്. ചെറുപ്പം മുതൽ ജനിച്ചുവളർന്ന അന്തരീക്ഷത്തിൽ നിന്നും അനുഭവിച്ചറിഞ്ഞ ഗോത്രകലകളോടും സംസ്കാരത്തോടും തോന്നിയ ആഴത്തിലുള്ള പ്രണയമാണ് ജോലി ലഭിച്ച ശേഷവും ആ പാതയിൽ കൂടുതൽ കരുത്തോടെ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്.

അട്ടപ്പാടിയുടെ മാഞ്ഞുപോയ്ക്കൊണ്ടിരുന്ന പാരമ്പര്യ സംഗീതത്തെയും ഇരുള ഭാഷയെയും വരുംതലമുറയ്ക്കായി സംരക്ഷിക്കുക എന്ന വലിയൊരു ലക്ഷ്യത്തോടെ 2006-ലാണ് അദ്ദേഹം ‘ആസാദ് കലാസമിതി’ക്ക് രൂപം നൽകുന്നത്. നാട്ടിൻപുറങ്ങളിൽ ഒളിഞ്ഞുകിടന്നിരുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനായി ജോലിയുടെ തിരക്കുകൾക്കിടയിലും അദ്ദേഹം നിരന്തരം യാത്രകൾ ചെയ്തു. ആദ്യകാലങ്ങളിൽ പരിപാടികളോ അവസരങ്ങളോ ലഭിക്കാതെ പ്രതിസന്ധികൾ നേരിട്ടപ്പോഴും തളരാതെ, വിവിധ സർക്കാർ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും സമീപിച്ചാണ് സമിതിക്ക് വേദികൾ കണ്ടെത്തിയത്. അങ്ങനെ ഇരുന്നൂറോളം വേദികളിലൂടെ അട്ടപ്പാടിയുടെ കലയെ അദ്ദേഹം ജനങ്ങളിലേക്ക് എത്തിച്ചു.

​ഈ കൂട്ടായ്മയുടെ പരിശ്രമങ്ങളിലൂടെ ഉയർന്നുവന്ന ഏറ്റവും വലിയ പ്രതിഭയായിരുന്നു നഞ്ചിയമ്മ. ആസാദ് കലാസമിതിയിലൂടെ ലോകമറിയുന്ന ഗായികയായി മാറിയ നഞ്ചിയമ്മയെ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ “കലക്കാത്ത” എന്ന പാട്ടിലേക്ക് എത്തിക്കുന്നതിൽ പഴനിസ്വാമിയുടെ പങ്കു വലുതാണ്. സംവിധായകൻ സച്ചിക്ക് അട്ടപ്പാടിയുടെ കലാരൂപങ്ങളെ പരിചയപ്പെടുത്തിയതാണ് ആ ഹിറ്റ് ഗാനത്തിന്റെ പിറവിക്ക് വഴിയൊരുക്കിയത്. കൊറോണക്കാലത്ത് കേരള പൊലീസിന്റെ ബോധവൽക്കരണ വീഡിയോയിലൂടെ തരംഗമായ ഈ പാട്ട്, പഴനിസ്വാമിക്കും സമിതിക്കും മുന്നിൽ ലണ്ടൻ, ദുബായ്, മസ്കറ്റ് തുടങ്ങിയ വിദേശവേദികളിലേക്കുള്ള വാതിലുകളും തുറന്നുനൽകി.

ചെറുപ്പം മുതലേ മനസ്സിൽ സൂക്ഷിച്ചിരുന്ന സിനിമ എന്ന സ്വപ്നത്തെയും ജോലിക്കൊപ്പം ചേർത്തുപിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ, കലാസമിതി നേതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോഴും ക്യാമറയ്ക്ക് മുന്നിലെ അഭിനേതാവെന്ന നിലയിൽ സ്വന്തമായ ഒരിടം കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചു. ഔദ്യോഗിക മേഖലയിൽ നിന്ന് ലഭിച്ച പിന്തുണയും പ്രോത്സാഹനവുമാണ് കലാപ്രവർത്തനങ്ങളും സിനിമാ അഭിനയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കരുത്തേകിയത്.

അട്ടപ്പാടിയിലെ ഗോത്രജനതയ്ക്ക് ആട്ടവും പാട്ടും വെറുമൊരു വിനോദമോ വേദിയിലെ പ്രകടനമോ അല്ല; അത് അവരുടെ ജീവിതവും പ്രകൃതിയോടുള്ള നിരന്തരമായ സംവാദവുമാണ്. കൃഷിയിറക്കുമ്പോഴും ഉത്സവങ്ങളിലെന്നപോലെ സന്തോഷത്തിലും ദുഃഖത്തിലും അവർ കാടിന്റെ താളത്തിനൊപ്പം പാടി ആടുന്നു. 1996-ന് മുമ്പ് വരൾച്ച ബാധിച്ച് മൊട്ടക്കുന്നുകളായിരുന്ന അട്ടപ്പാടിയെ അഹാഡ്സ് (AHADS) പോലുള്ള പദ്ധതികളിലൂടെയും ജനപങ്കാളിത്തത്തിലൂടെയും പച്ചപ്പണിയിച്ച ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട്, വരുംതലമുറയോട് കാടിനെയും പ്രകൃതിയെയും നെഞ്ചോട് ചേർത്ത് സംരക്ഷിക്കാൻ ഈ ഫോറസ്റ്റ് ഓഫീസർ ആഹ്വാനം ചെയ്യുന്നു.

You may also like