മുംബൈ: മുംബൈ ലോക്കൽ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കംപാർട്ട്മെന്റിൽ വാതിലടച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 21-കാരൻ മയങ്ക് ലോഹറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ബോറിവ്ലി റെയിൽവേ പൊലീസ് 1100 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. പ്രതി റോഷൻ സുവർണയ്ക്കെതിരെ ശക്തമായ തെളിവുകൾ നിരത്തിയ പൊലീസ്, കേസിൽ ഫാസ്റ്റ് ട്രാക്ക് വിചാരണയും പ്രത്യേക പ്രോസിക്യൂട്ടറെയും ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂൺ 23-ന് മഴയത്ത് വാതിലടച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മദ്യപിച്ചെത്തിയ റോഷൻ സുവർണ ബാഗിൽ നിന്ന് 17.5 സെന്റിമീറ്റർ നീളമുള്ള കത്തിയെടുത്ത് മയോങ്കിന്റെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. ബോറിവ്ലിയിൽ ഇറങ്ങിപ്പോയ ഇയാളെ പിന്നീട് പൻവേലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവം നേരിട്ടുകണ്ട സാക്ഷികൾ ഉൾപ്പെടെ 68 പേരുടെ മൊഴികളും, ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും, കൃത്യത്തിന് ഉപയോഗിച്ച കത്തിയും പ്രധാന തെളിവുകളായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.