പൂനെ: ഭക്ഷണശാലകളിലെ ശുചിത്വമില്ലായ്മയ്ക്കും ആരോഗ്യ മാനദണ്ഡങ്ങളുടെ ലംഘനത്തിനുമെതിരെ കടുത്ത നടപടിയുമായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ). പൂനെ ഡിവിഷനിൽ ഉൾപ്പെടുന്ന അഞ്ച് ഭക്ഷണശാലകളുടെ ലൈസൻസ് എഫ്‌ഡിഎ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ സസ്പെൻഡ് ചെയ്തു.
2011-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (ലൈസൻസിംഗ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ഫുഡ് ബിസിനസസ്) റെഗുലേഷൻസ് ഷെഡ്യൂൾ 4, പാർട്ട് II പ്രകാരം നിർദ്ദേശിച്ചിട്ടുള്ള അടിസ്ഥാന ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഈ സ്ഥാപനങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. കോലാപ്പൂർ ജില്ലയിലെ കുരുന്ദ്വാഡ്, പൂനെ ജില്ലയിലെ ഭോർ താലൂക്കിലെ ശിവാരെ, പൂനെ സിറ്റിയിലെ വാർജെ എന്നിവിടങ്ങളിലാണ് ലൈസൻസ് റദ്ദാക്കപ്പെട്ട അഞ്ച് സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട്, 2006 പ്രകാരമാണ് ഈ കർശന നടപടി. പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ റെസ്റ്റോറന്റുകൾ, ടീ സ്റ്റാളുകൾ, സ്നാക്ക് സെന്ററുകൾ, മറ്റ് ചെറുകിട ഭക്ഷണശാലകൾ എന്നിവ കേന്ദ്രീകരിച്ച് മിന്നൽ പരിശോധനകൾ തുടരുമെന്ന് എഫ്‌ഡിഎ പ്രസ്താവനയിൽ അറിയിച്ചു. കീടനിയന്ത്രണം, മാലിന്യ നിർമാർജനം, ശുദ്ധജല ഉപയോഗം, വ്യക്തിശുചിത്വം എന്നിവ കൃത്യമായി പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള തുടര്‍നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.