മുംബൈ :ഭുയിഗാവ്, അർണാല കടൽതീരങ്ങളിൽ നാല് ദിവസത്തിനുള്ളിൽ രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയത് പ്രദേശത്ത് വലിയ ദുരൂഹതയ്ക്കും ഭീതിക്കും വഴിവെച്ചിരിക്കുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ അർണാല തീരത്ത് 25-നും 30-നും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്. അർണാല സാഗരി പോലീസ് ഇൻസ്‌പെക്ടർ സതീഷ് നികം, പോലീസ് സബ് ഇൻസ്‌പെക്ടർ ബൽറാം കോലെക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടത്തിനായി അയച്ച മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
നേരത്തെ ജൂലൈ 31-ന് ഭുയിഗാവ് തീരത്ത് ഒരു പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. വസായി പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. മരിച്ച രണ്ടുപേരെയും തിരിച്ചറിയുന്നതിനായി സമീപ പോലീസ് സ്റ്റേഷനുകളിലെ കാണാതായവരുടെ പരാതികൾ പോലീസ് വിശദമായി പരിശോധിച്ചു വരുന്നു.