മുംബൈ: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മുംബൈ നഗരത്തിലും സമീപ ജില്ലകളിലും കാലവർഷം വീണ്ടും സജീവമായി. മുലുണ്ട് വെസ്റ്റ്, ഭാണ്ഡുപ്, പവായി, ഡിൻഡോഷി, ബോറിവലി, ലോവർ പരേൽ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാഴാഴ്ച പരക്കെ മഴ ലഭിച്ചു. ഇത്തവണ 12 ദിവസം വൈകിയാണ് എത്തിയതെങ്കിലും ജൂലൈ ആദ്യവാരത്തിലെ കനത്ത മഴയോടെ നഗരം ഈ മാസത്തെ ശരാശരി മഴ മറികടന്നു. കൊളാബ ഒബ്സർവേറ്ററിയിൽ വാർഷിക ശരാശരിയുടെ 66.22% (1,375.3 mm) മഴയും സാന്താക്രൂസിൽ 67.68% (1,569.4 mm) മഴയും ഇതുവരെ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേസമയം ഇത് മുപ്പത്തിനാല് ശതമാനത്തോളം മാത്രമായിരുന്നു. വരുന്ന വാരാന്ത്യത്തിലും മിതമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിക്കുന്നു.
എന്നാൽ നഗരത്തിൽ മഴ പെയ്യുമ്പോഴും ആശങ്കയായി എൽ നിനോ (El Nino) പ്രതിഭാസം മൂലം ഈ വർഷം മൊത്തത്തിൽ ശരാശരിയിലും കുറഞ്ഞ മഴയേ ലഭിക്കൂ എന്ന ഐ.എം.ഡി പ്രവചനമാണ്. ഇതേത്തുടർന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) നഗരത്തിൽ ഏർപ്പെടുത്തിയ 10% കുടിവെള്ള നിയന്ത്രണം തുടരുകയാണ്. മുംബൈയിലേക്ക് കുടിവെള്ളമെത്തിക്കുന്ന, താനെ-പാൽഘർ ജില്ലകളിലെ ഏഴ് പ്രധാന തടാകങ്ങളും പൂർണ്ണമായി നിറഞ്ഞാൽ മാത്രമേ ഈ നിയന്ത്രണം പിൻവലിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ ഈ തടാകങ്ങളിൽ ആകെയുള്ള 14.47 ലക്ഷം ദശലക്ഷം ലിറ്റർ (ML) സംഭരണശേഷിയുടെ 49.65 ശതമാനം (7.18 ലക്ഷം ML) വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 80.32 ശതമാനമായിരുന്നു. തടാകങ്ങളുടെ വൃഷ്ടിപ്രദേശങ്ങളിൽ ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് ഇതിന് കാരണം. നിലവിൽ വിഹാർ (100%), തുളസി (98.02%) എന്നീ രണ്ട് തടാകങ്ങൾ മാത്രമാണ് കവിഞ്ഞൊഴുകുന്നത്. മറ്റുള്ളവയിലെ ജലനിരപ്പ്: താൻസ (78.98%), മോദക് സാഗർ (77.12%), മിഡിൽ വൈതർണ (44.45%), ഭട്സ (44.30%), അപ്പർ വൈതർണ (28.76%) എന്നിങ്ങനെയാണ്