അനുമാനങ്ങളുടെ പുറത്ത് കുറ്റം ചുമത്താനാകില്ല! 34 വർഷം മുൻപത്തെ വാഹനാപകടക്കേസിൽ ബോംബെ ഹൈക്കോടതിയുടെ ചരിത്രവിധി; ഇരയുടെ കുടുംബത്തിന് വൻ തുക നഷ്ടപരിഹാരം!

by WhatsUp Mumbai

മുംബൈ: കൃത്യമായ തെളിവുകളില്ലാതെ കേവലം അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ അപകടത്തിൽപ്പെട്ടയാൾക്കും അശ്രദ്ധയുണ്ടായിരുന്നു എന്ന് വിധിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. 1992-ൽ മുംബൈയിലുണ്ടായ റോഡപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് താനെ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (MACT) നിശ്ചയിച്ചിരുന്ന നഷ്ടപരിഹാരത്തുക വൻതോതിൽ വർദ്ധിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് അഭയ് അഹൂജയുടെ ചരിത്രപ്രധാനമായ വിധി. ട്രൈബ്യൂണൽ വിധിച്ച 5 ലക്ഷം രൂപയിൽ നിന്നും 8.83 ലക്ഷം രൂപയായാണ് കോടതി നഷ്ടപരിഹാരം ഉയർത്തിയത്. ഇതിന് പുറമെ കേസ് ഫയൽ ചെയ്ത തീയതി മുതൽ 9 ശതമാനം വാർഷിക പലിശയും ഇൻഷുറൻസ് കമ്പനിയും വാഹന ഉടമയും ചേർന്ന് കുടുംബത്തിന് നൽകണം.

1992 മാർച്ച് 18-നായിരുന്നു മുംബൈ ഭാണ്ഡൂപിൽ വെച്ച് ഗുലാം മൊയ്നുദ്ദീൻ നസീബ്ദാർ എന്നയാൾ ലോറിയിടിച്ച് മരിക്കുന്നത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന നസീബ്ദാറിനെ അമിതവേഗതയിലെത്തിയ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയും മാതാപിതാക്കളും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളും നഷ്ടപരിഹാരം തേടി താനെ ട്രൈബ്യൂണലിനെ സമീപിച്ചു. 2003-ൽ കേസ് പരിഗണിച്ച ട്രൈബ്യൂണൽ, ലോറി ഡ്രൈവറുടെ അശ്രദ്ധ സമ്മതിച്ചെങ്കിലും മരിച്ച നസീബ്ദാർ പ്രൊഫഷണൽ ഡ്രൈവറായതിനാൽ റോഡ് മുറിച്ചുകടക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന നിരീക്ഷണത്തിൽ എത്തിച്ചേർന്നു. അപകടത്തിൽ നസീബ്ദാറിനും 50 ശതമാനം പങ്കുണ്ടെന്ന് (Contributory Negligence) കാണിച്ച് നഷ്ടപരിഹാരം 5 ലക്ഷമായി വെട്ടിച്ചുരുക്കുകയായിരുന്നു.

ഈ നടപടിയെ ചോദ്യം ചെയ്താണ് കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. മരിച്ചയാൾക്ക് അപകടത്തിൽ പങ്കുണ്ടെന്ന് സ്ഥാപിക്കാൻ ഇൻഷുറൻസ് കമ്പനിയുടെ പക്കൽ യാതൊരു തെളിവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. എഫ്.ഐ.ആർ, മഹസ്സർ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ആർ.ടി.ഒ റിപ്പോർട്ട് എന്നിവയെല്ലാം ലോറി ഡ്രൈവറുടെ കടുത്ത അശ്രദ്ധയെയാണ് വിരൽ ചൂണ്ടുന്നത്. ഇതിനെ പ്രതിരോധിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് സാധിച്ചിട്ടില്ല.

“അപകടത്തിൽപ്പെട്ടയാൾക്ക് വീഴ്ചയുണ്ടായെന്ന് സ്ഥാപിക്കാൻ കേവലം ഊഹാപോഹങ്ങളും അനുമാനങ്ങളും പോരാ, കൃത്യമായ തെളിവുകൾ തന്നെ വേണം. മരിച്ചയാൾ ഒരു ഡ്രൈവറായിരുന്നു എന്നതുകൊണ്ട് മാത്രം അപകടത്തിന്റെ ഉത്തരവാദിത്തം അയാളുടെ മേൽ കെട്ടിവെക്കാനാകില്ല,” ഹൈക്കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. നിയമപോരാട്ടത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ നസീബ്ദാറിന്റെ കുടുംബത്തിന് അർഹമായ നീതി ഉറപ്പാക്കുന്നതാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.

You may also like