മഹാരാഷ്ട്രയെ നടുക്കി NCRB റിപ്പോർട്ട്: ഒരു വർഷം 24,171 അതിക്രമങ്ങൾ; പോക്സോ കേസുകളിൽ വൻ വർധനവ്

by WhatsUp Mumbai

മുംബൈ: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും രാജ്യം ഞെട്ടുന്ന കണക്കുകളുമായി മഹാരാഷ്ട്ര. 2024-ൽ രാജ്യത്ത് കുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമായി മഹാരാഷ്ട്ര മാറി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 24,171 കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞവർഷം മാത്രം രജിസ്റ്റർ ചെയ്തത്. മെട്രോ നഗരങ്ങളുടെ പട്ടികയിൽ സാമ്പത്തിക തലസ്ഥാനമായ മുംബൈ രണ്ടാം സ്ഥാനത്താണെന്നത് ആശങ്ക ഇരട്ടിയാക്കുന്നു.

സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളിൽ വലിയൊരു പങ്കും ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ (POCSO) നിയമപ്രകാരമുള്ളതാണ്. കഴിഞ്ഞവർഷം മാത്രം 9,564 പോക്സോ കേസുകളാണ് മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 4,374 കേസുകൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും (Section 4 & 6 of POCSO), 4,534 കേസുകൾ ലൈംഗികമായി അതിക്രമം കാണിച്ചതിനുമാണ് (Section 8 & 10). കൂടാതെ, 10,798 കുട്ടികളെ തട്ടിക്കൊണ്ടുപോയതായും (Kidnapping and Abduction) കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്തെ പ്രമുഖ മെട്രോ നഗരങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 3,467 കേസുകളുമായി മുംബൈ രണ്ടാം സ്ഥാനത്താണ്. തലസ്ഥാന നഗരിയായ ഡൽഹിയാണ് 6,750 കേസുകളുമായി പട്ടികയിൽ ഒന്നാമതുള്ളത്. മുംബൈയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 1,515 എണ്ണം പോക്സോ നിയമപ്രകാരമുള്ളവയാണ്. 1,601 കുട്ടികളെ തട്ടിക്കൊണ്ടുപോയതായും മുംബൈയിൽ കേസുകളുണ്ട്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ സംസ്ഥാനത്തെ മറ്റൊരു പ്രധാന നഗരമായ പൂനെ 1,414 കേസുകളുമായി അഞ്ചാം സ്ഥാനത്താണ്.

കേസുകളുടെ എണ്ണത്തിൽ മാത്രമല്ല, അവയുടെ വിചാരണ നടത്തുന്നതിലും വലിയ പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. 2024-ൽ മാത്രം കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 94,528 കേസുകളാണ് കോടതികളുടെ പരിഗണനയ്ക്ക് വന്നത്. എന്നാൽ ഇതിൽ വെറും 3,745 കേസുകളിൽ മാത്രമാണ് വിചാരണ പൂർത്തിയായത്. ഇതിൽ തന്നെ പ്രതികൾ ശിക്ഷിക്കപ്പെട്ടത് 815 കേസുകളിൽ മാത്രമാണ് (ശിക്ഷാ നിരക്ക് 21.7%). വർഷാവസാനത്തോടെ 90,562 കേസുകളാണ് വിചാരണ കാത്ത് കോടതികളിൽ കെട്ടിക്കിടക്കുന്നത്.

കുട്ടികൾക്ക് നേരെ അതിക്രമം നടത്തുന്നവരിൽ ഭൂരിഭാഗവും അവർക്ക് സുപരിചിതരായവരോ അടുത്ത ബന്ധുക്കളോ ആണെന്ന വിനാശകരമായ യാഥാർത്ഥ്യവും NCRB റിപ്പോർട്ട് പുറത്തുവിടുന്നുണ്ട്. പോക്സോ കേസുകളിലെ പ്രതികളിൽ 97.4 ശതമാനം പേരും കുട്ടികൾക്ക് നേരത്തെ അറിയാവുന്നവരായിരുന്നു. കുടുംബാംഗങ്ങളോ, അടുത്ത ബന്ധുക്കളോ, സുഹൃത്തുക്കളോ, അയൽക്കാരോ അല്ലെങ്കിൽ ഓൺലൈൻ വഴി പരിചയപ്പെട്ടവരോ ആണ് കുട്ടികളെ കെണിയിൽ വീഴ്ത്തിയത്. കുട്ടികളുടെ സുരക്ഷിതത്വം വീടുകൾക്കുള്ളിലും പരിചിതർക്കിടയിലും ചോദ്യചിഹ്നമാകുന്നു എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ.

You may also like