താനെ: താനെ ഭീവണ്ടിയിലെ ഒരു ആഡംബര ഫാംഹൗസിൽ പ്രവർത്തിച്ചിരുന്ന വ്യാജ വിദേശമദ്യ നിർമാണ കേന്ദ്രം എക്സൈസ് വകുപ്പ് കണ്ടെത്തി. നടത്തിയ റെയ്ഡിൽ ഏകദേശം 47 ലക്ഷം രൂപ വിലമതിക്കുന്ന മദ്യവും നിർമാണ സാമഗ്രികളും പിടിച്ചെടുത്തു. സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു.
ഗോവയിൽ നിന്ന് കൊണ്ടുവന്ന മദ്യത്തെ പ്രശസ്ത ബ്രാൻഡുകളുടെ ശൂന്യ ബോട്ടിലുകളിൽ നിറച്ച് വ്യാജ ലേബൽ പതിപ്പിച്ച് വിപണിയിൽ വിൽക്കുകയായിരുന്നു സംഘത്തിന്റെ രീതി. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഫ്ലൈയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് റാക്കറ്റ് പുറത്തായത്.
റെയ്ഡിനിടെ 240 പെട്ടി മദ്യബോട്ടിലുകൾ, പ്ലാസ്റ്റിക് ഡ്രമ്മുകൾ, ശൂന്യ ബോട്ടിലുകൾ, ക്യാപ്പുകൾ, ലേബലുകൾ, പാക്കിങ് സാമഗ്രികൾ എന്നിവയും പിടിച്ചെടുത്തു. വാഹനങ്ങൾ ഉൾപ്പെടെ മൊത്തം 46.97 ലക്ഷം രൂപയുടെ സാധനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.