മുംബൈ : മുംബൈ വിമാനത്താവളത്തിന് സമീപം നിസ്കാരം
നടത്താൻ താൽക്കാലിക ഷെഡ് അനുവദിക്കണമെന്ന ഹർജി ബോംബെ ഹൈക്കോടതി തള്ളി. വിമാനത്താവളത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും മതപരമായ ആവശ്യങ്ങൾ അതിനെ മറികടക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ടാക്സി-ഓട്ടോ ഡ്രൈവർമാരുടെ സംഘടന നൽകിയ ഹർജിയിലാണ് കോടതി ഈ നിലപാട് എടുത്തത്. മുമ്പ് നമസ്കാരത്തിനായി ഉപയോഗിച്ചിരുന്ന താൽക്കാലിക ഷെഡ് അധികൃതർ നീക്കം ചെയ്തതിനെ തുടർന്ന് പുതിയതായി സ്ഥലം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ വിമാനത്താവളത്തിന് സമീപം ഇത്തരത്തിലുള്ള സൗകര്യം അനുവദിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന് കോടതി നിരീക്ഷിച്ചു. പ്രാർത്ഥനകൾക്കായി ഏതൊരു സ്ഥലവും ആവശ്യപ്പെടാനുള്ള അവകാശം മതസ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, വിമാനത്താവളത്തിന്റെ ഭാവി വികസന പദ്ധതികളിൽ ആവശ്യമായ സൗകര്യം ഒരുക്കുന്നത് പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു.