വാടക കുടിശ്ശിക തീർത്തില്ല; കർഷകന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത് നാലംഗ സംഘം, പിടിയിൽ

by WhatsUp Mumbai

നാസിക്: ട്രാക്ടറിന്റെ വാടക കൃത്യസമയത്ത് നൽകാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ മുപ്പതുകാരിയെ നാലംഗസംഘം കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ഫത്തേപൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെയും ഫത്തേപൂർ പോലീസ് അറസ്റ്റ് ചെയ്തു.

ഇരയായ സ്ത്രീയുടെ ഭർത്താവ് ഏതാനും മാസങ്ങൾക്ക് മുൻപ് പരിചയക്കാരനിൽ നിന്ന് കൃഷി ആവശ്യങ്ങൾക്കായി ഒരു ട്രാക്ടർ വാടകയ്‌ക്കെടുത്തിരുന്നു. എന്നാൽ, കഴിഞ്ഞ ആഴ്ചകളിൽ ഇതിന്റെ വാടക ഇനത്തിൽ ഒരു ലക്ഷം രൂപ കുടിശ്ശികയുണ്ടെന്ന് അവകാശപ്പെട്ട് ഉടമസ്ഥൻ പണം ആവശ്യപ്പെടുകയായിരുന്നു. പണം ലഭിക്കാതായതോടെ ട്രാക്ടർ ഉടമ ഇവർ താമസിക്കുന്ന കൃഷിയിടത്തിൽ എത്തി. തുടർന്ന് യുവതിക്ക് കഴിക്കാൻ ലഹരിപദാർത്ഥം അടങ്ങിയ പലഹാരം നൽകി. ഇത് കഴിച്ചതോടെ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ഇയാൾ മറ്റ് മൂന്ന് പേരെക്കൂടി കൃഷിയിടത്തിലേക്ക് വിളിച്ചുവരുത്തുകയും, നാലുപേരും ചേർന്ന് യുവതിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവസമയത്ത് യുവതിയുടെ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല.

ഭയന്നുപോയ യുവതിക്ക് കൃത്യമായ ദിവസം ഓർത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ആഴ്ചകൾക്ക് മുൻപാണ് ക്രൂരത നടന്നതെന്ന് പോലീസിനോട് പറഞ്ഞു. വിവരം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതിനാലാണ് സംഭവം പോലീസിൽ അറിയിക്കാൻ വൈകിയത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) ഗാങ് റേപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പാച്ചോര ഡിവിഷനിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ബാപ്പു രോഹം എസ്‌പി ശ്രീകാന്ത് ധിവാരെ എന്നിവരുടെ നേതൃത്വത്തിലാണ് കേസിൽ വിശദമായ അന്വേഷണം നടക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് ഈ ഗ്രാമങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

You may also like