മുംബൈ: സംസ്ഥാനത്ത് പാക്കറ്റിലല്ലാത്ത, തുറന്ന രീതിയിലുള്ള പാലിന്റെ (ലൂസ് മിൽക്ക്) വിൽപന മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) പൂർണ്ണമായി നിരോധിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കുന്നതും പാലിലെ വ്യാപകമായ വിഷാംശ സാന്നിധ്യവും കണ്ടെത്തിയതിനെ തുടർന്നാണ് ഈ കർശന നടപടി. ഇനിമുതൽ സംസ്ഥാനത്തുടനീളം കൃത്യമായി സീൽ ചെയ്തതും പൂർണ്ണമായ വിവരങ്ങൾ അടങ്ങിയ ലേബലുകൾ ഉള്ളതുമായ പാൽ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. നിയമം ലംഘിച്ച് ലൈസൻസില്ലാതെ പ്രവർത്തിക്കുകയോ, മായം ചേർക്കുകയോ, തെറ്റായ പരസ്യങ്ങൾ നൽകുകയോ ചെയ്താൽ മൂന്ന് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ കനത്ത പിഴ ഈടാക്കുമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണർ തുക്കാരം മുണ്ടെ അറിയിച്ചു.
ലക്ഷക്കണക്കിന് കുട്ടികളുടെയും അമ്മമാരുടെയും രോഗികളുടെയും മുതിർന്ന പൗരന്മാരുടെയും ആരോഗ്യത്തിന്റെ അടിസ്ഥാനമായ പാലിൽ മായം ചേർക്കുന്നത് ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുന്നതിന് തുല്യമാണെന്ന് എഫ്.ഡി.എ കമ്മീഷണർ തുക്കാരം മുണ്ടെ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ ‘സീറോ ടോളറൻസ്’ നയമാണ് സ്വീകരിച്ചിരിക്കുന്നത്. എഫ്.ഡി.എ നടത്തിയ വ്യാപകമായ പരിശോധനകളിലും ലബോറട്ടറി ടെസ്റ്റുകളിലും രാസവസ്തുക്കളും യൂറിയയും ഡിറ്റർജന്റുകളും ഫോർമാലിനും ഉപയോഗിച്ച് കൃത്രിമ പാൽ നിർമ്മിച്ച് വിൽക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പുറമെ പാലിൽ അനുവദനീയമായ പരിധിയിലും കൂടുതൽ ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ അടങ്ങിയിട്ടുണ്ടെന്നും, കടുത്ത ശുചിത്വമില്ലായ്മയും കോൾഡ് ചെയിൻ സംവിധാനങ്ങളുടെ പരാജയവും പരിശോധനകളിൽ തെളിഞ്ഞിട്ടുണ്ട്.
പുതിയ ഉത്തരവ് പ്രകാരം പാലിന്റെ ഉത്പാദനം, സംഭരണം, വിതരണം, വിൽപന എന്നിവ നടത്തുന്ന മുഴുവൻ പേരും കർശന നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. തിളപ്പിക്കാത്ത പാൽ (റോ മിൽക്ക്) വിൽക്കുന്ന പാത്രങ്ങളിൽ കൃത്യമായി ‘റോ മിൽക്ക്’ എന്നും ഉപയോഗിക്കുന്നതിന് മുൻപ് തിളപ്പിക്കണം എന്ന നിർദ്ദേശവും ലേബലിൽ രേഖപ്പെടുത്തിയിരിക്കണം. പാസ്ചറൈസ് ചെയ്ത പാൽ ആണെങ്കിൽ അത് കൃത്രിമം കാണിക്കാൻ പറ്റാത്ത വിധം പൂർണ്ണമായി സീൽ ചെയ്ത പാക്കറ്റുകളിൽ മാത്രമേ വിൽക്കാൻ പാടുള്ളൂ. വിതരണ ശൃംഖലയിലുള്ളവർ കൃത്യമായ താപനില നിലനിർത്തുന്ന കോൾഡ്-ചെയിൻ സംവിധാനങ്ങളും ഫുഡ് ഗ്രേഡ് ഉപകരണങ്ങളും ഉപയോഗിക്കണമെന്നും ഉത്തരവിലുണ്ട്. വരാനിരിക്കുന്ന പ്രധാന ഉത്സവ സീസണുകളിൽ പാലിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും വിപണിയിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന ശക്തമാക്കാനും എഫ്.ഡി.എ തീരുമാനിച്ചിട്ടുണ്ട്. പാക്കറ്റിലല്ലാത്ത ഉത്പന്നങ്ങൾ വാങ്ങരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയ അധികൃതർ, നിയമലംഘനങ്ങൾ കണ്ടാൽ എഫ്.ഡി.എ ഹെൽപ്‌ലൈൻ വഴിയോ ഫോസ്കോസ് (FoSCoS) മൊബൈൽ ആപ്പ് വഴിയോ പരാതിപ്പെടണമെന്നും അറിയിച്ചു.