ഗുരുവായൂർ: പ്രവാസത്തിന്റെ അതിരുകൾ ഭേദിച്ച്, ഹൃദയത്തിൽ സൂക്ഷിച്ച ചിലങ്കയുടെ നാദവുമായി കടൽ കടന്നെത്തിയ ആ ഏഴ് പ്രവാസി നർത്തകിമാർക്ക് ഇനി ആത്മസംതൃപ്തിയുടെ ധന്യനിമിഷം. ഏറെ നാളത്തെ കാത്തിരിപ്പിനും കഠിനസാധനയ്ക്കും ഒടുവിൽ, കലാരംഗത്തുള്ളവർ ഏറെ കൊതിക്കുന്ന ഗുരുവായൂർ സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അവർ അരങ്ങേറ്റം കുറിച്ചപ്പോൾ, അത് കണ്ടുനിന്ന ആസ്വാദകർക്ക് സമ്മാനിച്ചത് ഒരിക്കലും വിസ്മരിക്കാനാവാത്ത ദൃശ്യവിരുന്നായിരുന്നു. നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി, കനകച്ചിലങ്കകളുടെ കിലുക്കവുമായി അവർ ഓരോരുത്തരും വേദിയിലെത്തിയപ്പോൾ സദസ്സിൽ നിന്നും ഉയർന്നത് പ്രകമ്പനം കൊള്ളിക്കുന്ന കയ്യടികളായിരുന്നു. മലയാളത്തിന്റെ തനത് ലാസ്യനൃത്ത രൂപമായ മോഹിനിയാട്ടത്തിന്റെ സമഗ്രസൗന്ദര്യവും ആവാഹിച്ചായിരുന്നു ഏഴ് പേരുടെയും ചുവടുകൾ. വിദേശമണ്ണിലെ തിരക്കുകൾക്കിടയിലും കലയോടുള്ള അടങ്ങാത്ത അഭിനിവേശം നെഞ്ചിലേറ്റിയ ഇവർ, ചുവടുകളിലും ഭാവങ്ങളിലും പ്രഗത്ഭരായ നർത്തകിമാരെപ്പോലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ആർ.എൽ.വി സന്ധ്യ പ്രചോദിന്റെ ശിക്ഷണം; ബഹ്‌റൈനിൽ നിന്ന് ഗുരുവായൂരിലേക്ക്
പ്രശസ്ത നൃത്താധ്യാപിക ആർ.എൽ.വി സന്ധ്യ പ്രചോദിന്റെ കീഴിൽ മൂന്ന് വർഷം മുൻപ് ബഹ്റൈനിൽ വെച്ചാണ് ഇവർ നൃത്തപഠനം ആരംഭിച്ചത്. ടീച്ചറുടെ കാർക്കശ്യമാർന്ന ചിട്ടയായ പരിശീലനവും കൃത്യമായ ശിക്ഷണവുമാണ് ഇപ്പോൾ ഇവരെ ഗുരുവായൂരിലെ ഈ പവിത്രമായ നൃത്തവേദിയിലേക്ക് എത്തിച്ചതും ഈ വൻ വിജയത്തിന് പിന്നിൽ കരുത്തായതും. വിമി ബിഗ്ലി, ഉമ കൃഷ്ണൻ, സോന സജീഷ്, ജീ മോൾ രാജീവ്, അഞ്ജലി രാജ്, ഐശ്വര്യ സിജു, അലക കെ.എൻ എന്നിവരടങ്ങുന്ന ഈ ഏഴംഗ സംഘം പ്രോഗ്രാം വിജയകരമായി പൂർത്തിയായതിന്റെ ആനന്ദത്തിലാണ്. കുടുംബം, ജോലി, കുട്ടികളുടെ പഠനം തുടങ്ങിയ പ്രവാസലോകത്തെ വലിയ ഉത്തരവാദിത്തങ്ങൾക്കിടയിലും കലയോടുള്ള അടങ്ങാത്ത അഭിനിവേശം ഒട്ടും ചോർന്നുപോകാതെ ഇവർ കാത്തുസൂക്ഷിച്ചു. വിദേശമണ്ണിൽനിന്നും നൃത്തം അഭ്യസിച്ച്, കേരളത്തിന്റെ സാംസ്കാരിക ഹൃദയമായ ഗുരുവായൂർ നടയിൽ അരങ്ങേറ്റം കുറിക്കുക എന്നത് ഏതൊരു നർത്തകിയുടെയും പരമമായ പുണ്യമാണ്. അതുകൊണ്ടുതന്നെ ഈ ചുവടുകൾ ഇവർക്ക് കേവലം നൃത്തമല്ല, മറിച്ച് ഭക്തിനിർഭരമായ ഒരു സ്വപ്ന സാക്ഷാത്കാരവും ജീവിതത്തിലെ ഏറ്റവും വലിയ ആത്മനിർവൃതിയുമാണ് സമ്മാനിച്ചിരിക്കുന്നത്.

കണ്ണന്റെ തിരുനടയിൽ ആത്മനിർവൃതി; മനസ്സുനിറഞ്ഞ് നർത്തകിമാർ
പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ നൃത്തം പരിശീലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാൽ, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് കണ്ണന്റെ തിരുനടയിൽ ആ ചിലമ്പൊലി സമർപ്പിച്ചു കഴിഞ്ഞപ്പോൾ ഉണ്ടായ അനുഭവം വാക്കുകൾക്ക് അതീതമാണ്. നിറഞ്ഞുതുളുമ്പുന്ന സന്തോഷമാണ് ഇപ്പോൾ മനസ്സിലുള്ളതെന്നും ഇതിൽ കൂടുതൽ ഒന്നും ഇനി പുണ്യമായി കിട്ടാനില്ലെന്ന തോന്നലാണ് ഈ അരങ്ങേറ്റം സമ്മാനിച്ചതെന്നും നർത്തകിമാരിൽ ഒരാളായ സോനാ സജീഷ് ഭക്തിസാന്ദ്രമായി ഓർക്കുന്നു. തങ്ങളുടെ കഠിന പരിശ്രമങ്ങൾക്ക് ഗുരുവായൂരപ്പൻ നൽകിയ തിരുമധുരമാണ് ഈ മുഹൂർത്തമെന്ന് സോന തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

മുതിർന്ന പ്രായത്തിലും കലയെ നെഞ്ചോട് ചേർക്കാനും അത് വേദിയിലെത്തിക്കാനും ഇവർ കാണിച്ച ധീരത, സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെക്കുന്ന മറ്റ് നിരവധി സ്ത്രീകൾക്ക് വലിയൊരു പ്രചോദനമാണ്. ഈ കാലയളവിൽ ഒരുപാട് വെല്ലുവിളികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും ശുഭപ്തിവിശ്വാസം ഒന്നു കൊണ്ട് മാത്രമാണ് ഈ പ്രായത്തിൽ ഇങ്ങനെ ഒരു അരങ്ങേറ്റം കണ്ണന്റെ തിരുമുറ്റത്ത് സാധ്യമാക്കാൻ കഴിഞ്ഞതെന്ന് സോനാ സജീഷ് അടിവരയിടുന്നു. നൃത്തം എന്നത് ഏറ്റവും നല്ലൊരു വ്യായാമം കൂടിയാണെന്നും, അത് മനസ്സിനും ശരീരത്തിനും പുതിയൊരു ഉണർവാണ് നൽകുന്നതെന്നും സ്വന്തം സ്വപ്നങ്ങൾ മാറ്റിവെക്കുന്ന മറ്റ് സ്ത്രീകളോട് അവർ ഓർമ്മിപ്പിക്കുന്നു.

ശസ്ത്രക്രിയയുടെ വേദനകളെ തോൽപ്പിച്ച് അഞ്ജലി രാജിന്റെ പോരാട്ടവിജയം
ഈ കൂട്ടത്തിലെ നർത്തകിമാരിൽ ഒരാളായ അഞ്ജലി രാജിന് ഈ അരങ്ങേറ്റം കടുത്ത പ്രതിസന്ധികളെ അതിജീവിച്ചുള്ള ഒരു പോരാട്ടത്തിന്റെ വിജയപ്രഖ്യാപനം കൂടിയായിരുന്നു. ബഹ്റൈനിലെ പ്രവാസജീവിതത്തിനിടയിലും ശസ്ത്രക്രിയ നൽകിയ കഠിനമായ ശാരീരിക-മാനസിക പരീക്ഷണങ്ങളെ അതിജീവിച്ചാണ് അഞ്ജലി രാജ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ചിലമ്പണിഞ്ഞത്. വിശ്രമിക്കാൻ പലരും നിർദേശിച്ചപ്പോഴും ശസ്ത്രക്രിയ കഴിഞ്ഞ് വെറും നാലു മാസത്തിനുള്ളിൽ, ആത്മവിശ്വാസത്തിന്റെയും ഗുരുവിന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ അഞ്ജലി ആ സ്വപ്നം യാഥാർഥ്യമാക്കി. കണ്ണന്റെ തിരുനടയിൽ ആദ്യമായി ചിലമ്പൊലി മുഴങ്ങിയ ആ നിമിഷം, കടുത്ത പോരാട്ടത്തിനൊടുവിലെ വിജയത്തിന്റെ കണ്ണീർനിമിഷമായിരുന്നെന്ന് അഞ്ജലി രാജ് ഓർക്കുന്നു. തന്റെ യാത്ര മറ്റ് സ്ത്രീകൾക്ക് സ്വപ്നങ്ങൾ പിന്തുടരാൻ പ്രചോദനമാകുമെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷമെന്നും, കല മത്സരത്തിനല്ല, മറിച്ച് ആത്മാവിനെ സമ്പന്നമാക്കാനുള്ള സാധനയാണെന്ന് വിശ്വസിച്ച് നൃത്തയാത്ര തുടരുമെന്നും അഞ്ജലി വ്യക്തമാക്കി.

നന്ദിയോടെ, കടപ്പാടോടെ… ഈ നൃത്തയാത്ര തുടരും
ഈ അവിസ്മരണീയമായ നൃത്തയാത്ര ഇവിടെക്കൊണ്ട് അവസാനിപ്പിക്കാൻ ഇവർ ഉദ്ദേശിക്കുന്നില്ല. നൃത്താഭ്യാസം ഇനിയും കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകണം എന്ന് തന്നെയാണ് ഇവരുടെ ആഗ്രഹം. തങ്ങൾ ഇവിടെ വരെ എത്തിച്ചേരാൻ സന്ധ്യ ടീച്ചർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും സോനാ സജീഷ് കൃതജ്ഞതയോടെ സ്മരിക്കുന്നു. ടീച്ചർക്ക് എല്ലാ പിന്തുണയുമായി പ്രചോദ് സാറും ഒപ്പമുണ്ടായിരുന്നു. ഇതിനൊപ്പം ഓരോരുത്തരുടെയും കുടുംബം നൽകിയ വലിയ പിന്തുണയും പ്രോത്സാഹനവും കൂടിയായപ്പോഴാണ് ഈ സ്വപ്നസാഫല്യം സാധ്യമായത്. എല്ലാവരോടും നന്ദിയും കടപ്പാടും മാത്രമാണുള്ളതെന്ന് നർത്തകിമാർ ഒരേസ്വരത്തിൽ പറയുന്നു.

വലിയൊരു ലക്ഷ്യം ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയും ആനന്ദാശ്രുക്കളും ആ പ്രവാസി നർത്തകിമാരുടെ മുഖങ്ങളിൽ പ്രകടമായിരുന്നു. കേരളീയ കലകളെ പ്രവാസലോകത്തു നെഞ്ചോട് ചേർത്തുപിടിക്കുന്ന ഈ കലാകാരികളുടെ അരങ്ങേറ്റം, തനിമ ചോരാത്ത അവതരണ മികവുകൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും വരുംദിവസങ്ങളിലും കലാലോകം ഏറെ ചർച്ച ചെയ്യുന്ന ഒന്നായി മാറുമെന്നതിൽ സംശയമില്ല. വിസ്മയകരമായ ആ നൂപുരധ്വനികൾ ഇനിയും പ്രവാസഭൂമിയിലും വിദേശവേദികളിലും കൂടുതൽ കരുത്തോടെ മുഴങ്ങിപ്പേരുക തന്നെ ചെയ്യും.

