താനെ: നഗരത്തിൽ ക്രിമിനൽ പ്രവർത്തനങ്ങൾ വൻതോതിൽ വർധിക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി താനെ മേയർ ഷർമിള പിംപ്ലൽക്കർ. ക്രമസമാധാന നില പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് താനെ പോലീസ് കമ്മീഷണർ അശുതോഷ് ദുംബരെയ്ക്ക് മേയർ ഔദ്യോഗികമായി കത്തയച്ചു. പകൽസമയങ്ങളിൽ പോലും പൊതുസ്ഥലങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ ജനങ്ങൾക്കിടയിൽ വൻ ഭീതി പടർത്തിയിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ലക്ഷക്കണക്കിന് യാത്രക്കാരും സ്ത്രീകളും വിദ്യാർത്ഥികളും ആശ്രയിക്കുന്ന, അതിവേഗം വളരുന്ന നഗരമാണ് താനെയെന്നും അതിനാൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ പോലീസ് അതീവ ജാഗ്രത പുലർത്തണമെന്നും മേയർ ആവശ്യപ്പെട്ടു.
പോലീസിന്റെ പട്രോളിംഗ് ശക്തമാക്കുക, തിരക്കേറിയ കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് ടാസ്ക് ഫോഴ്സിനെ വിന്യസിക്കുക, സിസിടിവി നിരീക്ഷണം കർശനമാക്കുക, ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ മുൻകൂട്ടി നടപടിയെടുക്കുക എന്നിവയാണ് മേയറുടെ പ്രധാന നിർദേശങ്ങൾ. കൂടാതെ, ജനങ്ങളിൽ സുരക്ഷിതത്വബോധം വളർത്താൻ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും പ്രാദേശികമായി ജനങ്ങളുമായി യോഗങ്ങൾ സംഘടിപ്പിക്കണമെന്നും ഷർമിള പിംപ്ലൽക്കർ കത്തിൽ ആവശ്യപ്പെട്ടു.