മുംബൈ :സ്വതന്ത്ര ഇന്ത്യയെ ലോകവേദിയിലേക്ക് ഉയർത്തിക്കൊണ്ടുപോകാൻ ദീർഘവീക്ഷണമുണ്ടായിരുന്ന നേതാവായിരുന്നു ജവഹർലാൽ നെഹ്റുവെന്നും അദ്ദേഹത്തിന്റെ സംഭാവനകൾക്ക് സമാനതകളില്ലെന്നും ശരദ് പവാർ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കും വിഭജനാനന്തര ഇന്ത്യയെ ഒരുമിച്ച് നിർത്തുന്നതിനും നെഹ്റുവിന്റെ നേതൃത്വം നിർണായകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാത്മാ ഗാന്ധിയ്ക്ക് ജവഹർലാൽ നെഹ്റുവിന്റെയും സർദാർ വല്ലഭ്ഭായ് പട്ടേൽന്റെയും നേതൃത്വപാടവം വ്യക്തമായി അറിയാമായിരുന്നുവെന്ന് പവാർ പറഞ്ഞു. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിൽ പട്ടേലിന്റെ പങ്കും അദ്ദേഹം അനുസ്മരിച്ചു.
ഭരണഘടനയുടെ രൂപീകരണത്തിലും വൈദ്യുത-ജലവിഭവ മേഖലയിലെ വികസനത്തിലും ഡോ. ബി.ആർ. അംബേദ്കർ നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്നും പവാർ പറഞ്ഞു. ശേഷ്‌റാവു ചവാൻ രചിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.