മുംബൈ/താനെ: കനത്ത മഴയെയും അവഗണിച്ച് സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ (SGNP) വനഭൂമി സംരക്ഷിക്കണമെന്ന ആവശ്യവുമായി താനെയിൽ ആയിരത്തിലധികം വരുന്ന ജനങ്ങൾ അണിനിരന്നു. കുട്ടികളും ആദിവാസികളും പരിസ്ഥിതി പ്രവർത്തകരും ട്രെക്കേഴ്സും പ്രാദേശിക നിവാസികളും ഉൾപ്പെടെയുള്ളവർ ഒന്നിച്ച് ‘മിഷൻ സേവ് എസ്ജിഎൻപി’ (Mission Save SGNP) കാമ്പെയ്ന്റെ ഭാഗമായി നാഷണൽ പാർക്കിന്റെ ചിത്രൽസാർ-മാൻപാട പ്രവേശന കവാടത്തിന് സമീപം വലിയൊരു മനുഷ്യ ചങ്ങല തീർത്തു.ഇതിൽ നിരവധി മലയാളികളും പങ്കാളികളായി.
പാർക്കിന്റെ സ്വാഭാവിക പരിസ്ഥിതിക്ക് ഭീഷണിയാകുന്ന വികസന പദ്ധതികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡുകളും ബാനറുകളും ഏന്തിയായിരുന്നു ഈ ജനകീയ കൂട്ടായ്മ. 193 ഏക്കർ ഭൂമിയിലെ എല്ലാവിധ നിർമ്മാണ റിസർവേഷനുകളും താനെ മുൻസിപ്പൽ കോർപ്പറേഷൻ പിൻവലിക്കുക, നിർദ്ദിഷ്ട ബയോഡൈവേഴ്സിറ്റി പാർക്ക് പദ്ധതി ഉപേക്ഷിക്കുക, മുലുണ്ട് – ഗൈമുഖ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ നീളമുള്ള ഫൂട്ട്ഹിൽ റോഡും ടണൽ പദ്ധതിയും റദ്ദാക്കുക, പാർക്കിൽ താമസിക്കുന്ന ആദിവാസി സമൂഹങ്ങളുടെ വീടുകളും വനാവകാശങ്ങളും സംരക്ഷിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ.
ഒരു സുപ്രീം കോടതി നിയമ തർക്കത്തിന് പിന്നാലെ, 100 ഏക്കർ ഭൂമിക്കായി ഒരു സ്വകാര്യ വ്യക്തിക്ക് ഏകദേശം 2800 കോടി രൂപയുടെ ട്രാൻസ്ഫറബിൾ ഡെവലപ്മെന്റ് റൈറ്റ്സ് (TDR) കോർപ്പറേഷൻ അനുവദിച്ചതായി കാമ്പെയ്ൻ സംഘാടകർ വ്യക്തമാക്കുന്നുണ്ട്. പ്രകൃതിദത്തമായ ജൈവവൈവിധ്യത്താൽ സമ്പന്നമായ ഈ പ്രദേശത്ത് വീണ്ടുമൊരു കൃത്രിമ ബയോഡൈവേഴ്സിറ്റി പാർക്ക് നിർമ്മിക്കേണ്ടതില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ നിലപാട്. 1300ലധികം സസ്യവർഗ്ഗങ്ങളും, 250ലധികം പക്ഷി ഇനങ്ങളും, 40 ഓളം സസ്തനികളും, 150 ലധികം ചിത്രശലഭ ഇനങ്ങളും വസിക്കുന്ന താവളമാണ് ഈ ദേശീയോദ്യാനം. പതിനായിരത്തിലധികം മരങ്ങളുള്ള ഈ 193 ഏക്കർ ഭൂമി പ്രകൃതി സ്നേഹികളുടെയും ട്രെക്കേഴ്സിന്റെയും പ്രധാന സങ്കേതമാണ്.
ഈ പ്രദേശം കാലങ്ങളായി ജനങ്ങൾ പ്രകൃതിഭംഗി ആസ്വദിക്കാനും സൈക്ലിംഗിനുമായി ഉപയോഗിച്ചിരുന്ന ഇടമാണെന്ന് പരിസ്ഥിതി സംഘടനയായ ‘മ്യൂസ് ഫൗണ്ടേഷൻറെ’ (Muse Foundation) രാകേഷ് ഘോലപ് (Rakesh Gholap) പറഞ്ഞു. മുൻപ് അധികൃതർ ഇവിടം മുളവേലികൾ കെട്ടി തിരിക്കുകയും പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിക്കുകയും ചെയ്തിരുന്നുവെന്നും, എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് ഇത് വീണ്ടും സന്ദർശകർക്കായി തുറന്നു കൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിർദ്ദിഷ്ട റോഡുകൾ, ടണലുകൾ, റിസോർട്ടുകൾ എന്നിവ വഴി ദേശീയോദ്യാനത്തിന് മേൽ വികസന സമ്മർദ്ദം ഏറുന്നതിൽ സമരക്കാർ ആശങ്ക പ്രകടിപ്പിച്ചു. തലമുറകളായി വനം സംരക്ഷിച്ചു പോരുന്ന, വനാവകാശ നിയമപ്രകാരം ക്ലെയിമുകൾ സമർപ്പിച്ചിട്ടുള്ള ആദിവാസി കുടുംബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുകയാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. പൊതുയോഗങ്ങൾ, വീക്കേൻഡ് റണ്ണുകൾ, ലഘുലേഖ വിതരണം എന്നിവയിലൂടെ ജനങ്ങളിൽ അവബോധം വളർത്തുന്ന ‘മിഷൻ സേവ് എസ്ജിഎൻപി’ ഗ്രൂപ്പിന്റെ ഓൺലൈൻ നിവേദനത്തിൽ ഇതിനകം തന്നെ ഇരുപതിനായിരത്തിലധികം (20,000) പേരാണ് ഒപ്പുവെച്ചിരിക്കുന്നത്.
മലയാളിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ ശശികുമാർ നായരുടെ സജീവ സാന്നിധ്യം ഈ ജനകീയ പ്രതിരോധത്തിൽ പ്രത്യേകം ശ്രദ്ധേയമായി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഈ വലിയ മനുഷ്യച്ചങ്ങലയിൽ പങ്കാളിയായി അദ്ദേഹം സമരക്കാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.