മുംബൈ: കാലവർഷം കനത്തതോടെ സാമ്പത്തിക നഗരമായ മുംബൈയിൽ ജനജീവിതം സ്തംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിൽ 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ചന്ദിവാലിയിലെ ഖൈറാനി റോഡിൽ വെള്ളക്കെട്ടിൽ കാണാനാകാത്ത വിധം കിടന്ന തുറന്ന മാൻഹോളിലേക്ക് വീണ് 55-കാരനായ അസ്ലം ഈസാഫ് ഷെയ്ഖ് ദാരുണമായി മരണപ്പെട്ടു. ഘാട്‌കോപ്പറിലെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹം മരണപ്പെട്ടിരുന്നു. സംഭവത്തിൽ ബിഎംസി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ചെമ്പൂരിൽ വീട് തകർന്നുവീണുണ്ടായ അപകടത്തിൽ സന്തോഷ് രാമചന്ദ്ര ഭരസ്കർ (51) എന്ന വ്യക്തി മരണപ്പെട്ടു. വാൽക്കേശ്വറിലെ സൂര്യപ്രകാശ് ബിൽഡിങ്ങിന്റെ ബാൽക്കണിയും തകർന്നു വീണിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ലോക്കൽ ട്രെയിൻ സർവീസുകളും റോഡ് ഗതാഗതവും താറുമാറായി. ജുഹൂവിൽ 205 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മുംബൈ, താനെ, പാൽഘർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പാൽഘർ ജില്ലാ കളക്ടർ ഡോ. ഇന്ദു റാണി ജാഖർ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.