മുംബൈ: നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരെ ചുറ്റിപ്പറ്റിയുണ്ടായതായി ആരോപിക്കുന്ന ‘ലവ് ജിഹാദ്’ കേസ് കൂടുതൽ സങ്കീർണ്ണതയിലേക്ക് നീങ്ങുന്നു. കേസിൽ ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) കൂടി അന്വേഷണം ഏറ്റെടുത്തതോടെ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
നാസിക് സിറ്റി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കേസിന് ആഗോള ബന്ധങ്ങളുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയും (എസ്‌ഐബി) അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ചില ഇരകളെ മലേഷ്യയിലെ മതപ്രഭാഷകനുമായി സംസാരിപ്പിച്ചതായും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.
ഇത് വെറും വ്യക്തിഗത കുറ്റകൃത്യമായല്ല, വലിയ ഐടി കമ്പനികളിലേക്ക് കടന്നുകയറ്റ ശ്രമങ്ങളുടെ ഭാഗമായിരിക്കാമെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നു. ബെംഗളൂരു ഉൾപ്പെടെയുള്ള ചില ഐടി സ്ഥാപനങ്ങളിലേക്കും സമാനമായ സ്വാധീനം ഉണ്ടായിട്ടുണ്ടാകാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രധാന പ്രതിയെന്നു കരുതുന്ന ടിസിഎസ് എച്ച്ആർ മാനേജർ നിദ ഖാൻ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം, അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ നാസിക്കിലെ ടിസിഎസ് ജീവനക്കാരിൽ ഏകദേശം 150 പേരോട് താൽക്കാലികമായി ‘വർക്ക്ഫ്രം ഹോം’ പാലിക്കാനാണ് മാനേജ്മെന്റ് നിർദേശിച്ചിരിക്കുന്നത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
കേസിന്റെ വ്യാപ്തിയും അതിന്റെ സാധ്യതാപരമായ ബന്ധങ്ങളും പരിശോധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനാണ് അന്വേഷണ ഏജൻസികളുടെ ശ്രമം.