മുംബൈ: ഐപിഎൽ 2026 കലാശപ്പോരാട്ടത്തിന്റെ ആവേശത്തിലേക്ക് കുതിക്കുന്ന ക്രിക്കറ്റ് ആരാധകർക്ക് പശ്ചിമ റെയിൽവേയുടെ വക സിക്സർ സമ്മാനം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ ഫൈനൽ മത്സരം നേരിൽ കാണാൻ ആഗ്രഹിക്കുന്ന മുംബൈയിലെ ക്രിക്കറ്റ് പ്രേമികൾക്കായി പ്രത്യേക സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. കളി കണ്ട് ആരാധകർക്ക് സുരക്ഷിതമായി മടങ്ങിയെത്താൻ പാകത്തിലാണ് ട്രെയിൻ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
മുംബൈ സെൻട്രലിൽ നിന്നും അഹമ്മദാബാദിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ വൻ തിരക്ക് പരിഗണിച്ചാണ് ഈ സ്പെഷ്യൽ സർവീസ്. ഐപിഎൽ ഫൈനൽ ദിനമായ മെയ് 31-ന് (ഞായറാഴ്ച) പുലർച്ചെ 04:30-ന് മുംബൈ സെൻട്രലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ (നമ്പർ 09003) അന്ന് ഉച്ചയ്ക്ക് 12:45-ന് അഹമ്മദാബാദിൽ എത്തും. മത്സരത്തിന് മുന്നോടിയായി ആരാധകർക്ക് സ്റ്റേഡിയത്തിൽ സുഖമമായി എത്തിച്ചേരാൻ ഇത് സഹായകമാകും.
ആവേശം വാനോളമുയരുന്ന ഫൈനൽ പോരാട്ടത്തിന് ശേഷം ആരാധകർക്ക് മുംബൈയിലേക്ക് മടങ്ങാൻ ജൂൺ 1-ന് (തിങ്കളാഴ്ച) പുലർച്ചെ 03:30-ന് അഹമ്മദാബാദിൽ നിന്നും പ്രത്യേക മടക്ക സർവീസ് (ട്രെയിൻ നമ്പർ 09004) ഉണ്ടായിരിക്കും. ഈ ട്രെയിൻ അന്ന് ഉച്ചയ്ക്ക് 11:15-ന് മുംബൈ സെൻട്രലിൽ തിരിച്ചെത്തും. ക്രിക്കറ്റ് പ്രേമികളുടെ യാത്രാക്ലേശം പൂർണ്ണമായും പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ രാത്രികാല സർവീസ്.
എസി 2 ടയർ, എസി 3 ടയർ, സ്ലീപ്പർ ക്ലാസ്, ജനറൽ കോച്ചുകൾ എന്നിവയടങ്ങുന്നതാണ് ഈ സ്പെഷ്യൽ ട്രെയിൻ. യാത്രയ്ക്കിടയിൽ ബോറിവലി, വാപി, വൽസാദ്, നവ്സാരി, സൂററ്റ്, ബറൂച്ച്, വഡോദര, ആനന്ദ്, നദിയാദ് എന്നീ പ്രധാന സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. ഈ സ്പെഷ്യൽ ട്രെയിനിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഐആർസിടിസി (IRCTC) വെബ്‌സൈറ്റ് വഴിയും റെയിൽവേ കൗണ്ടറുകൾ വഴിയും ആരംഭിച്ചതായി പശ്ചിമ റെയിൽവേ അറിയിച്ചു.