നവി മുംബൈ: നവി മുംബൈയിലെ ഖാർഘറിൽ സ്ഥിതിചെയ്യുന്ന അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്‌മെന്റ്, റിസർച്ച് ആൻഡ് എജുക്കേഷൻ ഇൻ കാൻസർ (ACTREC) ക്യാമ്പസിൽ ഇന്ത്യയിലെ ഏറ്റവും വലിയ രക്താർബുദ ചികിത്സാ കേന്ദ്രം നിർമ്മിക്കുന്നു. ഏകദേശം 370 കിടക്കകളുള്ള ഈ അത്യാധുനിക ആശുപത്രി 2027 ജൂണോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
14 നിലകളുള്ള പുതിയ കെട്ടിടത്തിൽ രക്താർബുദ രോഗികൾക്ക് സമഗ്ര ചികിത്സാ സൗകര്യങ്ങൾ ഒരുക്കും. കുട്ടികളെയും മുതിർന്നവരെയും ബാധിക്കുന്ന ല്യൂക്കീമിയ, ലിംഫോമ, മൾട്ടിപ്പിൾ മൈലോമ തുടങ്ങിയ രോഗങ്ങൾക്ക് ഇവിടെ പ്രത്യേക ചികിത്സ ലഭ്യമാകും. രോഗനിർണയത്തിനും ഗവേഷണത്തിനുമായി അത്യാധുനിക ലബോറട്ടറികളും സജ്ജീകരിക്കും.
കേന്ദ്രത്തിൽ 20 പ്രത്യേക ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് യൂണിറ്റുകളും ഉണ്ടാകും. ഇതോടെ ACTREC ആശുപത്രിയുടെ ചികിത്സാ ശേഷി ഗണ്യമായി വർധിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 70,000 മുതൽ ഒരു ലക്ഷം വരെ പുതിയ രക്താർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രാജ്യത്തെ മൊത്തം കാൻസർ കേസുകളിൽ 8 മുതൽ 10 ശതമാനം വരെ രക്താർബുദങ്ങളാണ്. രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
കുട്ടികളിൽ കാണപ്പെടുന്ന കാൻസറുകളിൽ ഏറ്റവും സാധാരണമായത് രക്താർബുദമാണ്. ഇന്ത്യയിൽ വർഷംതോറും 30,000ത്തിലധികം കുട്ടികൾക്ക് ഈ രോഗം സ്ഥിരീകരിക്കുന്നതായും ഏകദേശം 90,000 കുട്ടികൾ നിലവിൽ രക്താർബുദവുമായി ജീവിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.