ആറുവയസ്സുകാരിയുടെ കൊലപാതകം : വധശിക്ഷ റദ്ദാക്കി ബോംബെ ഹൈക്കോടതി, വീണ്ടും വിചാരണയ്ക്ക് ഉത്തരവ്

by WhatsUp Mumbai

മുംബൈ: ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ട്രയൽ കോടതി വിധിച്ച വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. കേസിലെ ഫോറൻസിക് തെളിവുകളുമായി ബന്ധപ്പെട്ട ഗുരുതരമായ നടപടിക്രമ പിഴവുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് കോടതി ഈ തീരുമാനം എടുത്തത്.

കേസിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ടുകൾ തയ്യാറാക്കിയ വിദഗ്ധരെ കോടതിയിൽ ഹാജരാക്കി ചോദ്യം ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ പ്രതിയുടെ മൊഴി നിയമപ്രകാരം ശരിയായി രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഈ പിഴവുകൾ പരിഗണിച്ച് ട്രയൽ കോടതിയുടെ വിധി റദ്ദാക്കി കേസ് വീണ്ടും വിചാരണയ്ക്കായി പ്രത്യേക പോക്സോ കോടതിയിലേക്ക് ഹൈക്കോടതി തിരിച്ചയച്ചു. ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതി വീണ്ടും കേസ് പരിഗണിച്ച് പുതിയ വിധി പ്രസ്താവിക്കും.

2022 ഓഗസ്റ്റിൽ പുണെ ജില്ലയിലെ മാവൽ താലൂക്കിൽ സ്കൂളിനടുത്തുള്ള കുറ്റിച്ചെടികളിൽ നിന്നാണ് ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

2024 മാർച്ചിൽ പ്രത്യേക സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം മറച്ചുവച്ചെന്ന കുറ്റത്തിൽ പ്രതിയുടെ അമ്മയ്ക്കും ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

You may also like