മുംബൈ: ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് മുംബൈയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) കസ്റ്റഡിയിലെടുത്തു. നവി മുംബൈയിൽ താമസിക്കുന്ന 21 കാരനായ വിദ്യാർത്ഥിയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
എടിഎസ് നടത്തിയ അന്വേഷണത്തിൽ, ടെലഗ്രാമിലെ ചില രഹസ്യ ഗ്രൂപ്പുകളിൽ ഇയാൾ സജീവമായിരുന്നുവെന്ന് കണ്ടെത്തി. വിദ്വേഷം വളർത്തുന്ന സന്ദേശങ്ങളും തീവ്രവാദ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും ഇയാൾ ഇവിടങ്ങളിൽ പങ്കുവച്ചതായി അന്വേഷണ സംഘം അറിയിച്ചു.
പാകിസ്ഥാനിൽ ആസ്ഥാനമായുള്ള നിരോധിത തീവ്രവാദ സംഘടനയായ ജൈഷ്-എ-മുഹമ്മദ് (JeM) സംബന്ധിച്ച പ്രചാരണ സന്ദേശങ്ങളും ചില ഗ്രൂപ്പുകളിൽ പ്രചരിച്ചതായി എടിഎസ് വ്യക്തമാക്കി. കഴിഞ്ഞ എട്ട് മുതൽ പത്ത് മാസം വരെ ഇയാൾ ഇത്തരം ഗ്രൂപ്പുകളിൽ സജീവമായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
വിദ്യാർത്ഥിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ എടിഎസ് പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ച് കൂടുതൽ ബന്ധങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.