മുംബൈയിൽ എച്ച്1എൻ1, മലേറിയ കേസുകൾ കുത്തനെ ഉയരുന്നു; ജാഗ്രതാ നിർദേശവുമായി ബിഎംസി

by WhatsUp Mumbai

മുംബൈ: കാലവർഷത്തോടൊപ്പം മുംബൈ നഗരത്തിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം നഗരത്തിൽ എച്ച്1എൻ1 (പന്നിപ്പനി),മലേറിയ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) വെളിപ്പെടുത്തി. അതേസമയം കോവിഡ്, ഡെങ്കിപ്പനി ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങൾ കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ 62 എച്ച്1എൻ1 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഈ വർഷം അത് 441 ആയി ഉയർന്നു. 612 ശതമാനത്തിന്റെ വൻ വർധനവാണ് പന്നിപ്പനി കേസുകളിൽ ഉണ്ടായിരിക്കുന്നത്. മലേറിയ ബാധിതരുടെ എണ്ണം 20.1 ശതമാനം വർധിച്ച് 4,485 ലെത്തി. കഴിഞ്ഞ വർഷം ഇത് 3,733 ആയിരുന്നു.

രോഗവ്യാപനം തടയാൻ ബി.എം.സി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംശയമുള്ളവർക്ക് ഓസെൽറ്റാമിവീർ (Oseltamivir) മരുന്നുകൾ നൽകുകയും വീടുവീടാന്തരമുള്ള സർവേകൾ നടത്തുകയും ചെയ്യുന്നുണ്ട്. രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ 10 ദിവസത്തേക്ക് നിരീക്ഷിക്കുന്നുമുണ്ട്. ആശുപത്രികളിൽ പ്രത്യേക ബെഡുകൾ, വെന്റിലേറ്ററുകൾ, പി.പി.ഇ കിറ്റുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിലെ ഇ വാർഡ് (ബൈക്കുള, മദൻപുര, മസ്ഗാവ്), കെ-വെസ്റ്റ് (അന്ധേരി വെസ്റ്റ്), ജി-സൗത്ത് (വർളി), എഫ്-സൗത്ത് (പരേൽ), എച്ച്-വെസ്റ്റ് (ബാൻഡ്‌റ വെസ്റ്റ്) എന്നിവിടങ്ങളിലാണ് മലേറിയ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്.

അതേസമയം മറ്റ് ചില പ്രധാന പകർച്ചവ്യാധികളിൽ ആശ്വാസകരമായ കുറവുണ്ടായിട്ടുണ്ട്. ഡെങ്കിപ്പനി കേസുകൾ 20.7 ശതമാനം കുറഞ്ഞ് 1,563 ആയി. ചികുൻഗുനിയ കേസുകളിൽ 87.6 ശതമാനവും (46 കേസുകൾ) എലിപ്പനിയിൽ 37.2 ശതമാനവും (255 കേസുകൾ) കുറവ് രേഖപ്പെടുത്തി. ഗ്യാസ്ട്രോഎന്ററൈറ്റിസ് 1,954 ആയി കുറഞ്ഞപ്പോൾ കോവിഡ് കേസുകളിൽ 77.4 ശതമാനത്തിന്റെ വലിയ കുറവാണുണ്ടായത് (151 കേസുകൾ).

You may also like