ബീഡ്: മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കായി സാരിയുമുടുത്ത് നഗ്നപാദയായി മാരത്തണിൽ ഓടി ഒന്നാം സ്ഥാനം നേടി 47-കാരിയായ അമ്മ. മഹാരാഷ്ട്രയിലെ ബീഡിൽ നടന്ന ‘അമൃത് ദൗഡ്’ മാരത്തണിലാണ് രമാബായ് രൺവീർ എന്ന പാചകത്തൊഴിലാളി 3,000 രൂപ സമ്മാനത്തുകയും ട്രോഫിയും സ്വന്തമാക്കിയത്.
മുംബൈയിലുണ്ടായ അപകടത്തിൽ ഭർത്താവ് മരിച്ചതോടെ രണ്ട് പെൺമക്കളുടെ പഠനച്ചെലവും കുടുംബഭാരവും രമാബായുടെ തോളിലായി. മൂത്ത മകൾ ബി.എസ്സി പഠനത്തിനു ശേഷം പോലീസ് റിക്രൂട്ട്മെന്റിനും ഇളയ മകൾ ബാങ്കിംഗ് പരീക്ഷയ്ക്കുമായി തയ്യാറെടുക്കുകയാണ്. ഇരുവരുടെയും പഠനാവശ്യങ്ങൾക്ക് പണം കണ്ടെത്താനാണ് രമാബായ് മത്സരത്തിനിറങ്ങിയത്.
റണ്ണിംഗ് ഷൂസോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ സാരിയും ധരിച്ചാണ് രമാബായ് ഓടിയത്. മഴയിൽ ചെരുപ്പ് തെന്നിയപ്പോൾ അത് ഊരി കൈയിൽ പിടിച്ച് നഗ്നപാദയായി ഓടിയാണ് മറ്റ് മത്സരാർത്ഥികളെ പിന്നിലാക്കി അവർ വിജയിച്ചത്. മത്സരത്തിൽ പങ്കെടുത്ത മകൾ പൂജ രണ്ടാം സ്ഥാനവും നേടി. സമ്മാനത്തുക മുഴുവൻ മക്കളുടെ പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയ ഈ അമ്മയുടെ ഓട്ടം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.