മുംബൈ: വ്യാജ പരസ്യങ്ങളിലൂടെയും പരോക്ഷ പരസ്യങ്ങളിലൂടെയും (സറോഗേറ്റ് അഡ്വർടൈസ്മെന്റ്) ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) തലവൻ തുക്കാറാം മുണ്ടെ. ഇത്തരം പരസ്യങ്ങളിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കമ്മീഷണർ മുന്നറിയിപ്പുമായി വീണ്ടും രംഗത്തെത്തിയത്.
നിയമപരമായി നിരോധിച്ചതോ നിയന്ത്രണങ്ങളുള്ളതോ ആയ ഉൽപ്പന്നങ്ങളുടെ പേരിന് പകരം മറ്റ് ഉൽപ്പന്നങ്ങളുടെയോ ബ്രാൻഡുകളുടെയോ മറവിൽ പരസ്യം ചെയ്യുന്ന രീതിയാണ് പരോക്ഷ പരസ്യങ്ങൾ (സറോഗേറ്റ് പരസ്യങ്ങൾ). ബ്രാൻഡ് നാമം മാത്രം ഉപയോഗിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തുന്നതും യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് ഈ നടപടി. മുൻകൂട്ടി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച് ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ തുടരുന്ന താരങ്ങൾക്കും കമ്പനികൾക്കുമെതിരെ നിയമപ്രകാരമുള്ള കർശനമായ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും എഫ്.ഡി.എ കൂട്ടിച്ചേർത്തു.