മുംബൈ: സാക്കിനാക്കയിൽ തുറന്നുകിടന്ന മാൻഹോളിൽ വീണ് തൊഴിലാളി മരിച്ച സംഭവത്തെത്തുടർന്ന് സുരക്ഷ ശക്തമാക്കാൻ പുതിയ നീക്കവുമായി ബിഎംസി. മാൻഹോൾ അറ്റകുറ്റപ്പണികൾക്കിടെ ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ചതുരാകൃതിയിലുള്ള ‘മാൻഹോൾ റെയിൽ ഗാർഡ്’ മാതൃക കോർപ്പറേഷൻ പുറത്തിറക്കി. കുർളയിലാണ് ഇത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്.
മേയർ റിതു താവ്‌ഡെ, അഡീഷണൽ മ്യൂണിസിപ്പൽ കമ്മീഷണർ അഭിജിത് ബംഗാർ എന്നിവർ റെയിൽ ഗാർഡ് വിലയിരുത്തുകയും രാത്രികാല സുരക്ഷയ്ക്കായി റിഫ്ലെക്റ്റീവ് സ്ട്രിപ്പുകൾ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുകയും ചെയ്തു. കനത്ത മഴയ്ക്കിടെ മൊബൈലിൽ സംസാരിച്ച് നടക്കുന്നതിനിടെയാണ് അസ്ലം ഇസഹാഖ് ഷെയ്ഖ് (55) എന്ന തൊഴിലാളി മാൻഹോളിൽ വീണ് മരിച്ചത്. കുർളയിലെയും സാക്കിനാക്കയിലെയും പരീക്ഷണങ്ങൾക്ക് ശേഷം ഈ സുരക്ഷാവേലി മുംബൈയിലെ മുഴുവൻ വാർഡുകളിലേക്കും വ്യാപിപ്പിക്കും.