പുണെ: ചരിത്രപ്രസിദ്ധമായ രാജ്ഗഡ് കോട്ട കാണാൻ മുംബൈയിൽ നിന്ന് പുറപ്പെട്ട വിനോദസഞ്ചാര സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. പുണെ ജില്ലയിലെ വെൽഹെ – ഖാനാപുർ റോഡിലുള്ള ദുർഘടമായ പാബെ ഘട്ടിൽ നിയന്ത്രണം വിട്ട ബസ് ഇരുപത് അടിയിലധികം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു ഈ സംഭവം നടന്നത്.അപകടത്തിൽ ഒരു യുവാവും യുവതിയും സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസ് ഒട്ടേറെ തവണ മറിഞ്ഞ് പൂർണ്ണമായും തകർന്ന നിലയിലാണ്.
മുംബൈയിലെ അന്ധേരി പരിസരത്തുനിന്നുള്ള ഇരുപത് പേടങ്ങുന്ന വിനോദസഞ്ചാര സംഘമാണ് ബസ്സിലുണ്ടായിരുന്നത്. മഴക്കാലത്ത് കോട്ടകളും പ്രകൃതിഭംഗിയും ആസ്വദിക്കാനായി പുറപ്പെട്ടതായിരുന്നു ഈ സംഘം. എന്നാൽ യാത്ര പാബെ ഘട്ടിലെത്തിയപ്പോൾ കനത്ത മൂടൽമഞ്ഞിലോ തീവ്രമായ വളവിലോ വച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ട്രാവൽസ് ബസ് സംരക്ഷണ ഭിത്തികൾ തകർത്ത് നേരെ താഴേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് യാത്രക്കാരുടെ നിലവിളി ശബ്ദം കേട്ടാണ് പ്രദേശവാസികൾ വിവരമറിയുന്നത്.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ ഹവേലി ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും നാട്ടുകാരും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഏറെ ദുർഘടമായ സാഹചര്യത്തിൽ, കനത്ത പ്രതിസന്ധികളെ മറികടന്നാണ് രക്ഷാപ്രവർത്തകർ ദരിയിൽ നിന്നും യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ ഉൾപ്പെടെയുള്ള മറ്റ് യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഉയർത്താൻ മണ്ണ് മാന്തി യന്ത്രങ്ങളുടെയും ക്രെയിനിന്റെയും സഹായം തേടേണ്ടി വന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.