മുംബൈ: ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ ദമ്പതികൾ ഗർഭധാരണത്തിന് മുൻപ് നിർബന്ധമായും താലസീമിയ പരിശോധന നടത്തണമെന്ന് മുംബൈയിലെ ആരോഗ്യവിദഗ്ധർ. ലളിതമായ ഒരു രക്തപരിശോധനയിലൂടെ കുഞ്ഞുങ്ങളിലെ ഈ ഗുരുതര ജനിതക രോഗം പൂർണ്ണമായും തടയാനാകുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് അസ്വാഭാവികമായി കുറയുന്ന അവസ്ഥയാണിത്. താലസീമിയ ബാധിച്ച കുട്ടികൾക്ക് ജീവിതകാലം മുഴുവൻ കൃത്യമായ ഇടവേളകളിൽ രക്തം മാറ്റിവെക്കേണ്ടി വരും. മാതാപിതാക്കളിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരുന്ന ഈ രോഗം, ദമ്പതികൾ രണ്ടുപേരും താലസീമിയയുടെ വാഹകരാണെങ്കിൽ (Thalassemia Minor) ജനിക്കുന്ന കുട്ടിക്ക് രോഗം വരാൻ 25 ശതമാനം സാധ്യതയുണ്ട്.
വിവാഹത്തിന് മുൻപോ അല്ലെങ്കിൽ കുഞ്ഞിനായി ആസൂത്രണം ചെയ്യുന്ന ഘട്ടത്തിലോ ദമ്പതികൾ ‘ഹീമോഗ്ലോബിൻ ഇലക്ട്രോഫോറെസിസ്’ (HbA2) എന്ന പരിശോധനയ്ക്ക് വിധേയരാകണം. മുംബൈ പോലുള്ള വൻനഗരങ്ങളിൽപ്പോലും ഈ രോഗത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്തത് ആശങ്കാജനകമാണെന്ന് ഡോക്ടർമാർ പറയുന്നു. പരിശോധനയിലൂടെ തങ്ങൾ രോഗവാഹകരാണോ എന്ന് തിരിച്ചറിഞ്ഞാൽ വിദഗ്ധ ചികിത്സാ സഹായം തേടാൻ സാധിക്കും.
രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ മുൻകരുതൽ എടുക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യമേഖലയിലെ പ്രമുഖർ ഓർമ്മിപ്പിക്കുന്നു. വരുംതലമുറയെ ദുരിതപൂർണ്ണമായ ജീവിതത്തിൽ നിന്നും രക്ഷിക്കാൻ ഓരോ ദമ്പതികളും ജാഗ്രത കാട്ടണമെന്നും ഡോക്ടർമാർ അഭ്യർത്ഥിച്ചു. ലോക താലസീമിയ ദിനത്തോടനുബന്ധിച്ചാണ് നഗരത്തിലെ ഡോക്ടർമാർ ഈ മുന്നറിയിപ്പ് നൽകിയത്.