നവി മുംബൈ: ഇന്ധന ക്ഷാമമുണ്ടെന്ന അഭ്യൂഹങ്ങൾ പരന്നതോടെ നവി മുംബൈയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കും നീണ്ട നിരകളും രൂപപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച തെറ്റായ വിവരങ്ങളാണ് ജനങ്ങളിൽ ആശങ്ക പരത്തി ഇന്ധനം സംഭരിക്കാൻ ആളുകൾ കൂട്ടത്തോടെ എത്താൻ കാരണമായത്.
അഭ്യൂഹങ്ങൾ ശക്തമായതോടെ നിരവധി പേർ ഒരേസമയം പമ്പുകളിലെത്തിയതിനാൽ പല സ്ഥലങ്ങളിലും ഗതാഗത തടസ്സം അനുഭവപ്പെട്ടു. സാധാരണ ലഭ്യതയിൽ യാതൊരു പ്രശ്നവും ഇല്ലാത്ത സാഹചര്യത്തിലും ‘ക്ഷാമം’ എന്ന ഭീതിയാണ് തിരക്ക് കൂടാൻ ഇടയാക്കിയത്.
അതേസമയം, ഇന്ധനവിതരണം സാധാരണ നിലയിൽ തുടരുകയാണെന്നും യാതൊരു കുറവും നിലവിലില്ലെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളിൽ വിശ്വസിക്കാതെയും അനാവശ്യമായി ഇന്ധനം ശേഖരിക്കാതെയും പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികാരികൾ അഭ്യർത്ഥിച്ചു.
സ്ഥിതി നിയന്ത്രണവിധേയമാണെന്നും പമ്പുകളിൽ മതിയായ ഇന്ധനശേഖരം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.