മുംബൈ : പൂനെ–മുംബൈ ദേശീയപാതയിൽ ഉണ്ടായ ഗതാഗത തടസ്സത്തിനിടെ 40 വയസ്സുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എന്നാൽ സമീപത്ത് ഉണ്ടായ ചെറിയ വാഹനാപകടവുമായി മരണത്തിന് ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാത്രി ഏകദേശം 9.20ഓടെ ഖലാപൂർ പ്രദേശത്താണ് സംഭവം. മുന്നിൽ നിർത്തിയിരുന്ന ഒരു ടെംപോ ട്രാവലറിനെ കാർ ഇടിച്ചതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം മന്ദഗതിയിലായി. ഈ സമയത്ത് അതുവഴി യാത്ര ചെയ്തുകൊണ്ടിരുന്ന സന്ധ്യ മഹാദേവ് കാംബ്ലേ (40)യ്ക്ക് അപ്രതീക്ഷിതമായി അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട വാഹനങ്ങളിലുണ്ടായവർക്ക് ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായത്.
‘അപകടവും സ്ത്രീയുടെ മരണവും ഒരേ സമയത്ത് നടന്നുവെങ്കിലും പരസ്പരം ബന്ധമില്ല. മരണകാരണം ഹൃദയാഘാതമാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി’.ഖോപോളി പൊലീസ് അറിയിച്ചു.
സംഭവം ദേശീയപാതകളിൽ അടിയന്തര ചികിത്സാ സൗകര്യങ്ങളുടെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.