മുംബൈയിലേക്ക് വീണ്ടും അനധികൃതമായി കടന്നുവരുന്ന ബംഗ്ലാദേശ് സ്വദേശികളുടെ സംഭവങ്ങൾ വർധിച്ചതോടെ സുരക്ഷാ ആശങ്കകൾ ശക്തമാകുന്നു. പൊലീസ് റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ട ചിലർ വീണ്ടും അനധികൃത മാർഗങ്ങളിലൂടെ ഇന്ത്യയിൽ പ്രവേശിച്ച് മുംബൈയിൽ തിരിച്ചെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിനുശേഷം നാടുകടത്തപ്പെട്ടവരിൽ ചിലർ ഏഴ് മുതൽ എട്ട് മാസത്തിനുള്ളിൽ തന്നെ വീണ്ടും ഇന്ത്യയിൽ കടന്നുകയറി മുംബൈയിലെ വിവിധ ഭാഗങ്ങളിൽ താമസം തുടരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇത് നിയമസംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
പശ്ചിമ ബംഗാൾ അതിർത്തി വഴിയാണ അനധികൃത പ്രവേശനങ്ങൾ നടക്കുന്നതെന്നു പൊലീസ് വ്യക്തമാക്കുന്നു. ചിലർ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥരെ കൈക്കൂലി നൽകിയും ചിലർ രഹസ്യ വഴികളിലൂടെ കടന്നുകയറുന്നതായും ആരോപണങ്ങളുണ്ട്. സംഘടിത സംഘങ്ങളുടെ സഹായത്തോടെ നടക്കുന്ന ഈ കടന്നുകയറ്റങ്ങൾ സുരക്ഷാ ഏജൻസികളെ കൂടുതൽ ജാഗ്രതയിലാക്കുകയാണ്.
കഴിഞ്ഞ വർഷങ്ങളിലായി മുംബൈയിലും മഹാരാഷ്ട്രയിലുമുള്ള അനധികൃത കുടിയേറ്റക്കാരെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്. 2025-ൽ മാത്രം 1,000-ത്തിലധികം ബംഗ്ലാദേശ് സ്വദേശികളെ മുംബൈയിൽ നിന്ന് നാടുകടത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 2026-ലും നിരവധി പേരെ പിടികൂടിയിട്ടുണ്ട്; ഇവരെ നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മുംബൈയിലെ മുളുണ്ട് മേഖലയിൽ പിടിയിലായ ഒരു സ്ത്രീ മുൻപ് 2025-ൽ നാടുകടത്തപ്പെട്ടയാളാണെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് അനധികൃതമായി വീണ്ടും ഇന്ത്യയിൽ കടന്നുകയറി മുംബൈയിലെത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.