മുംബൈ: മഹാരാഷ്ട്രയിൽ ജലജന്യ രോഗങ്ങൾ വീണ്ടും വർധിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. മലിനജലവും ശുചിത്വക്കുറവും മൂലം പകരുന്ന രോഗങ്ങൾ സംസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
ആരോഗ്യ വകുപ്പിന്റെ വിവരങ്ങൾ പ്രകാരം വയറിളക്കം (ഡയറിയ) ബാധിതരുടെ എണ്ണം 2025-ൽ കൂടി. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 3,68,787 കേസുകൾ റിപ്പോർട്ട് ചെയ്തു. 2023-ൽ ഇത് 3,25,927 ആയിരുന്നപ്പോൾ 2024-ൽ 3,65,192 ആയി ഉയർന്നിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന് വർഷമായി രോഗികളുടെ എണ്ണം ഉയരുന്ന പ്രവണത തുടരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം ഗാസ്റ്റ്രോഎന്ററൈറ്റിസ് കേസുകളിൽ ചെറിയ കുറവ് രേഖപ്പെടുത്തി. 2025-ൽ 23,688 കേസുകൾ റിപ്പോർട്ട് ചെയ്തു. 2023-ൽ 27,757 കേസുകളും 2024-ൽ 27,582 കേസുകളും രേഖപ്പെടുത്തിയിരുന്നു.
കോളറ കേസുകളിലും വലിയ വ്യത്യാസമാണ് കാണുന്നത്. 2023-ൽ 22 കേസുകളും ഒരു മരണവും രേഖപ്പെടുത്തിയപ്പോൾ, 2024-ൽ കേസുകൾ 1,028 ആയി ഉയർന്ന് നാല് പേർ മരിച്ചു. 2025-ൽ കേസുകൾ 203 ആയി കുറഞ്ഞെങ്കിലും മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതോടൊപ്പം മറ്റ് ജലജന്യ രോഗങ്ങളും സംസ്ഥാനത്ത് തുടരുന്നു. 2025-ൽ ടൈഫോയ്ഡ് 43,047 കേസുകൾ, ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മലിനജലവും ശുചിത്വക്കുറവും ജലജന്യ രോഗങ്ങൾ വ്യാപിക്കാൻ പ്രധാന കാരണമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജനങ്ങൾ തിളപ്പിച്ചോ ശുദ്ധീകരിച്ചോ ഉള്ള വെള്ളം മാത്രം കുടിക്കണമെന്നും പരിസര ശുചിത്വം പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.