ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്സ്പ്രസ് വേയിൽ ഉണ്ടായ ഭീകര റോഡപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയാണ് സംഭവം.
ഹൈവേയിലെ ഗാർഡ് റെയിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം തൊഴിലാളികൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സർവീസ് ട്രക്കിനും ജെസിബി യന്ത്രത്തിനും സമീപം ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു.
ഈ സമയം ജൽനയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ട്രക്ക് നിയന്ത്രണം വിട്ട് അതിവേഗത്തിൽ എത്തി ആദ്യം സർവീസ് ട്രക്കിന്റെ പിൻഭാഗത്ത് ഇടിച്ചു. ഇടിയുടെ ശക്തിയിൽ ട്രക്ക് മുന്നോട്ട് നീങ്ങി ജെസിബിയെയും സമീപത്ത് ഇരുന്ന തൊഴിലാളികളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ രാഹുൽ രാംഗിരി (31), വീരേശ്വർ വിശ്വകർമ്മ (32), ഗണേഷ് സാണ്ടു കാസറെ (27) എന്നിവർ മരിച്ചു. രാംഗോപാൽ പട്ടേൽ, ജ്ഞാനേശ്വർ ഘോർപഡെ, ശൈലേന്ദ്ര റോയ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നു.
അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് കുറച്ചുസമയം ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. ചിഖൽത്താന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഡ്രൈവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.